
ഭൂരിഭാഗം ഡാമുകളിലും ജലനിരപ്പ് പകുതിയിലും താഴെ
ആറു ഡാമുകളിൽ വെള്ളമുള്ളത് സംഭരണശേഷിയുടെ 30 ശതമാനത്തിലും താഴെ
ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മംഗലംഡാമിൽ, എട്ടു ശതമാനം
ചുള്ളിയാർ, പോത്തുണ്ടി, മലമ്പുഴ ഡാമുകളിൽ വെള്ളം 25 ശതമാനത്തിൽ താഴെ
കാഞ്ഞിരപ്പുഴ, ശിരുവാണി എന്നീ ഡാമുകളിലാണ് പകുതിയോളം വെള്ളമുണ്ട്
പാലക്കാട്: ചൂട് ക്രമാതീതമായി ഉയർന്നതോടെ ജില്ലയിലെ ജലസ്രോതസുകൾ വറ്റുന്നു. ജില്ലയിലെ ഭൂരിഭാഗം ഡാമുകളിലും ജലനിരപ്പ് പകുതിയിലും താഴെയാണ്. വേനൽ മഴയും ലഭിച്ചില്ലെങ്കിൽ അടുത്ത രണ്ടുമാസം ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പ്. നിലവിൽ ജില്ലയിലെ ആറു ഡാമുകളിൽ സംഭരണശേഷിയുടെ 30 ശതമാനത്തിലും താഴെ മാത്രമാണ് വെള്ളമുള്ളത്. ഇതിൽ നാലെണ്ണത്തിൽ 25 ശതമാനത്തിലും താഴെയാണ് വെള്ളം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മംഗലംഡാമിലാണ്. സംഭരണശേഷിയുടെ എട്ടു ശതമാനം മാത്രമാണ് മംഗലംഡാമിലുള്ളത്. ചുള്ളിയാർ, പോത്തുണ്ടി, മലമ്പുഴ എന്നിവയിലും 25 ശതമാനത്തിൽ താഴെയാണ് വെള്ളം. രണ്ടു ഡാമുകളിൽ മാത്രമാണ് സംഭരണേശഷിയുടെ പാതിയെങ്കിലും വെള്ളമുള്ളത്. കാഞ്ഞിരപ്പുഴ, ശിരുവാണി എന്നീ ഡാമുകളിലാണ് പകുതിയോളം വെള്ളമുള്ളത്. കാഞ്ഞിരപ്പുഴ ഡാമിൽ നിലവിലെ കണക്കുകൾ പ്രകാരം സംഭരണശേഷിയുടെ 53 ശതമാനം വെള്ളമുണ്ട്. മംഗലംഡാം ഇത്തവണ നേരത്തെ അടച്ചിരുന്നു. ചുള്ളിയാർ, മീങ്കര, പോത്തുണ്ടി എന്നിവയിൽനിന്നും കൃഷിക്കായി വെള്ളം നൽകിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുണ്ടാവും.
മലമ്പുഴയിൽ 45 ദശലക്ഷം ഘനമീറ്റർ വെള്ളം
ജില്ലയിലെ പ്രധാനപ്പെട്ട അണക്കെട്ടായ മലമ്പുഴയിൽ 45 ദശലക്ഷം ഘനമീറ്റർ വെള്ളമാണുള്ളത്.
ഇതിൽ 40 ദശലക്ഷം ഘനമീറ്റർ ശുദ്ധജലവിതരണത്തിനുള്ളതാണ്.
അതിലെ 10 ദശലക്ഷം ഘനമീറ്റർ വേനൽക്കാല കരുതൽ ജലമാണ്.
വേനൽമഴ കനിഞ്ഞില്ലെങ്കിൽ ശുദ്ധജലവിതരണം പ്രതിസന്ധിയിലാവും.
കൂടുതൽ ജലം പുഴയിലേക്ക് തുറന്നുവിടേണ്ടതായി വരും.
പോത്തുണ്ടി ഡാമിൽനിന്ന് നിലവിൽ കുടിവെള്ളത്തനായി തുറന്നുവിടുന്നുണ്ട്.
വരുദിവസങ്ങളിൽ പാലക്കാട് 40 ഡിഗ്രിയിൽ തിളയ്ക്കും
പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്താൻ സാദ്ധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലയിലും രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനിടയുണ്ട്. ജില്ലയിൽ 39, 40 ഡിഗ്രി സെൽഷ്യസ് താപനില തുടർച്ചയായ ദിവസങ്ങളിലുണ്ടാകാനും സാദ്ധ്യതയില്ല.
ബുധനാഴ്ച 37.2 ഡിഗ്രി സെൽഷ്യസാണ് മുണ്ടൂർ ഐ.ആർ.ടി.സി പ്രദേശത്തെ കൂടിയ താപനില. നിലവിലെ സ്ഥിതിയനുസരിച്ച് മാർച്ചിലായിരിക്കും ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുക. ഏപ്രിലാകുമ്പോഴേക്കും ഇത് കുറയാനാണ് സാധ്യത.
രാവിലെ 10മുതൽ വൈകീട്ട് മൂന്നുവരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ചില ജില്ലകളിൽ വേനൽമഴ ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ അടുത്ത 48 മണിക്കൂറിൽ മഴ പെയ്യാൻ സാദ്ധ്യതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |