ഇന്ന് രണ്ടാം തേര് നാളെ രഥസംഗമം
പാലക്കാട്: വേദമന്ത്രങ്ങളടെയും താളവാദ്യങ്ങളടെയും അകമ്പടിയിൽ അഗ്രഹാര വീഥികളെ ഭക്തിസാന്ദ്രമാക്കി മൂന്നുനാൾ നീണ്ടുനിൽക്കുന്ന ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് തുടക്കമായി. ശ്രീ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമിയുടെ തിരു കല്യാണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഒന്നാം തേരുദിവസമായ ഇന്നലെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറു രഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്. ഇന്ന് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്ക് പ്രയാണം തുടങ്ങും. നാളെ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. അന്ന് വൈകീട്ട് ആറോയോടെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയിൽ ചരിത്ര പസിദ്ധ ദേവരഥ സംഗമം നടക്കും. തേര് വലിക്കുന്നതിൽ പങ്കാളിളാകുന്നത് പുണ്യകർമായാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്.
കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി രഥോത്സവം ചടങ്ങുകളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ തന്നെയാണ് രണ്ട് വർഷമായി ചടങ്ങുകൾ നടത്തിയിരുന്നത്. എന്നാൽ, ഈ വർഷം വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം നടത്താൻ സർക്കാർ അമുമതി നൽകിയത്.
എല്ലാ വർഷവും മൂന്ന് രഥങ്ങളാണ് ഉത്സവത്തിൽ പങ്കെടുക്കാറുണ്ടായിരുന്നത്. ശ്രീ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമിയുടെ രഥം തന്നെയായിരുന്നു ഉത്സവത്തിന്റെ പ്രധാന ആകർഷണം. എന്നാൽ, ഇക്കുറി ചെറു രഥങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ചെറു പല്ലക്കുകളെ രഥമാക്കി മാറ്റിയാണ് ചടങ്ങുകൾ നടത്തുന്നത്. പ്രധാന ചടങ്ങായ രഥ ആരോഹണത്തിന് അഗ്രഹാര നിവാസികൾ മാത്രമാണ് പങ്കെടുത്ത്. പ്രദേശവാസികൾ വൻ ആവേശത്തോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ ഭക്തർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. രഥോത്സവത്തിന് പുറമെ നിന്നുള്ള ആളുകൾക്ക് പ്രവേശനാനുമതി ഇല്ലാത്തതുകൊണ്ട് തന്നെ കൽപ്പാത്തിയുടെ പ്രവേശന കവാടങ്ങളായ ചാത്തപ്പുരം, മിനി ചാത്തപ്പുരം. ശേഖരീപുരം ജംഗ്ഷൻ, ഗോവിന്ദരാജപുരം ജംഗ്ഷൻ തുടങ്ങി റോഡുകൾ അടച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ 96 അഗ്രഹാരങ്ങളടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തിലെ വിഷുവരെ ഉത്സവക്കാലം നീളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |