ചെർപ്പുളശ്ശേരി: പലവിധത്തിലുള്ള മോഷണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചെർപ്പുളശ്ശേരിയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണം ഏവരെയും ഞെട്ടിച്ചിരിയുകയാണ്. സ്വർണവും പണവുമൊന്നുമല്ല മോഷ്ടാക്കൾ കവർന്നത്. വീടുകളുടേയും പറമ്പുകളുടേയും ഉൾപ്പടെ പത്തിലധികം ഇരുമ്പു ഗേറ്റുകളാണ് നേരം ഇരുട്ടി വെളുത്തപ്പോൾ കാണാതായത്.
27-ാം വാർഡിലെ മൽമൽത്തൊടി, മടത്തിപറമ്പ്, വീണാത്തുപറമ്പ്, പ്രശാന്തി നഗർ തുടങ്ങിയ ഭാഗങ്ങളിലെ വീടുകളുകളുടേയും പറമ്പുകളുടേയുമെല്ലാം ഗേറ്റുകളാണ് മോഷണം പോയിരിക്കുന്നത്. പതിവുപോലെ രാത്രി ഗേറ്റ് അടച്ച് കിടന്നുറങ്ങിയ വീട്ടുകാർ രാവിലെ എണിറ്റു നോക്കുമ്പോഴാണ് ഗേറ്റ് അപ്രത്യക്ഷമായതായാണ് കാണുന്നത്. വിവരം സമീപവാസികളെ അറിയിച്ചപ്പോഴാണ് അവിടെയും ഗേറ്റുകൾ കാണാനില്ലെന്നറിയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് വീടുകളുടെ ഗേറ്റുകൾ മോഷണം പോയത്. അതിനു മുമ്പുള്ള ദിവസങ്ങളിലാണ് പറമ്പുകളുടേയും തോട്ടങ്ങളുടേയുമെല്ലാം ഗേറ്റുകൾ കാണാതായത്.
ഊരിയെടുക്കാൻ കഴിയും വിധമുള്ള ചെറിയ ഇരുമ്പു ഗേറ്റുകളാണ് മോഷണം പോയവയെല്ലാം. എന്തിനാണ് കള്ളൻമാർ ഗേറ്റ് മോഷ്ടിച്ചതെന്ന അമ്പരപ്പിലാണ് നാട്ടുകാർ. വിവരം വാർഡ് കൗൺസിലർ ടി.കെ.സലാമിനെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഗേറ്റ് കള്ളൻമാരെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല. ഇത്തരമൊരു സംഭവം പ്രദേശത്ത് ആദ്യമാണെന്നും വിഷയം ഗൗരവമായി എടുത്ത് അന്വേഷണം നടത്തണമെന്നും ടി.കെ.സലാം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |