പാലക്കാട്: ഭവാനി വന്യജീവി സങ്കേത പദ്ധതി ശുപാർശ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഗളി പഞ്ചായത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയം അട്ടപ്പാടിയുടെ ജനമനസാണെന്ന് പ്രമേയത്തെ അനുകൂലിച്ച മുഴുവൻ അംഗങ്ങളും അഭിപ്രായപ്പെട്ടു. അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
സൈലന്റ് വാലി ദേശിയ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്ന 148 ചതുരശ്ര കിലോമിറ്റർ ബഫർ സോണും അഗളി റെയ്ഞ്ചിലെ ഫോറസ്റ്റും ചേർത്താണ് വനംവകുപ്പ് പുതിയ വന്യജീവി സങ്കേതം ഭവാനി എന്ന പേരിൽ ശുപാർശ ചെയ്തത്. രാജ്യത്ത് വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ വന്നിരിക്കുന്ന നിയമങ്ങൾ, പുതുതായി നിർദ്ദേശിച്ചിരിക്കുന്ന വന്യജീവി സങ്കേതത്തിനും ബാധകമാകും എന്ന് പ്രമേയം വിലയിരുത്തി. ഇത്തരം നിയമങ്ങൾ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ബഫർ സോൺ നിർബന്ധമാക്കുന്നതാണ്. ഭവാനി സങ്കേതം നിലവിൽ വന്നാൽ അതിന് ആവശ്യമായ ബഫർ സോൺ റവന്യൂ ഭൂമിയിൽ കാണ്ടെത്തേണ്ടിവരും. വന്യമൃഗശല്യം രൂക്ഷമായ അപ്പാടിയിൽ പുതിയ സങ്കേത ശുപാർശ ജനങ്ങളിൽ കടുത്ത ആശങ്ക ഉണർത്തുമെന്ന് പഞ്ചായത്ത് അഭിപ്രായപ്പെട്ടു. അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിൽ എന്നും ജനപക്ഷത്തായിരിക്കുമെന്ന് പ്രമേയം പാസാക്കിക്കൊണ്ട് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
ഈ മാസം മൂന്നിനുള്ളിൽ പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലും, അഗളി ബ്ലോക്ക് പഞ്ചായത്തിലും സമാനമായ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കും. അട്ടപ്പാടിയിലെ മുഴുവൻ പഞ്ചായത്തുകളും, അഗളി ബ്ലോക്കു പഞ്ചായത്തും പാസാക്കിയ പ്രമേയവും, അടപ്പാടി അതിജീവന സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ അതിജീവന ഭീമഹർജിയും മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |