SignIn
Kerala Kaumudi Online
Thursday, 25 April 2024 4.04 PM IST

ട്രാക്കിലാകാതെ റോ റോ സർവീസ്

t

 കോഴിക്കോടും ഷൊർണൂരും തടസം പാലങ്ങളുടെ ഉയരക്കുറവ്

ഒറ്റപ്പാലം: ചരക്കുലോറികൾ വാഗണുകളിൽ കയറ്റിക്കൊണ്ടുപോകുന്ന 'റോ റോ' ട്രെയിൻ സർവീസ് നടപ്പാക്കാൻ താത്പര്യമെടുക്കാതെ ദക്ഷിണ റെയിൽവേ. പരീക്ഷണ ഓട്ടങ്ങളും പഠനങ്ങളും നടക്കുന്നതല്ലാതെ പദ്ധതി ട്രാക്കിലാക്കാനുള്ള തുടർ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ല.

അങ്കമാലി,തൃശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ റെയിൽവേ മേൽപാലങ്ങളുടെ അടിയിലെ ഉയരക്കുറവാണ് കേരളത്തിൽ റോ റോ സർവീസിനുള്ള തടസം. പാലങ്ങളുടെ ഉയരം കൂട്ടി പ്രശ്നം പരിഹരിക്കാമെങ്കിലും അതിനു ഫണ്ട് അനുവദിക്കാൻ റെയിൽവേ തയ്യാറല്ല. പകരം ഉയരം കുറഞ്ഞ വാഗണുകൾ പുറത്തിറക്കുന്നത് കാത്തിരിക്കുകയാണ്. മൂന്ന് വർഷമാണ് ഇത്തരത്തിൽ റെയിൽവേ പാഴാക്കിയതെന്നാണ് ആക്ഷേപം.

 നടക്കുന്നത് പഠനം മാത്രം

കൊങ്കൺ റെയിൽവേയിൽ റോ റോ സർവീസ് ആരംഭിച്ച് 22 വർഷം കഴിഞ്ഞിട്ടും ദക്ഷിണ റെയിൽവേ ‘പഠനം’ തുടരുകയാണ്. കേരളത്തിൽ നിന്നു പ്ലൈവുഡ് കമ്പനികളും പൈനാപ്പിൾ കർഷകരും ഉൾപ്പെടെ റോ റോ സർവീസ് ഉപയോഗിക്കാൻ തയാറാണ്. കമ്പനിയിലും സ്റ്റേഷനിലുമായി രണ്ടുതവണ ലോഡിംഗ് വരുമെന്ന കാരണത്താലാണ് ചരക്കുനീക്കത്തിന് റെയിൽവേയെ ഇപ്പോൾ പലരും ആശ്രയിക്കാത്തത്. അതേസമയം റോ റോ ട്രെയിനാണെങ്കിൽ ലോഡ് കയറ്റിയ ലോറി ട്രെയിനിൽ നിന്നിറക്കി ലക്ഷ്യ സ്ഥാനത്തേക്ക് ഓടിച്ചുപോകാമെന്നതിനാൽ 2 ലോഡിംഗ് ഒഴിവാകും. സ്റ്റേഷനിൽ തയാറാക്കുന്ന പ്രത്യേക റാംപ് വഴിയാണു ലോറികൾ ഓടിച്ചിറക്കുക. ഇന്ധനച്ചെലവും തേയ്മാനവും കുറയുന്നതോടൊപ്പം റോഡിൽ നിന്നു ലോറികൾ മാറുന്നതോടെ അപകടങ്ങളും കുറയും. റെയിൽവേയ്ക്കു വരുമാനം ലഭിക്കുന്ന പദ്ധതിയായിട്ടും കേരളത്തിൽ ഇതു നടപ്പാക്കാൻ റെയിൽവേ താൽപര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

 ഉയരക്കുറവ് പരിഹരിക്കണം

ഷൊർണൂരിലും കോഴിക്കോട്ടും റെയിൽ പാതകൾക്ക് മുകളിലൂടെ കടന്ന് പോകുന്ന റോഡ് ഓവർ ബ്രിഡ്ജിന്റെ ഉയരക്കുറവാണ് പ്രധാന തടസം. മാസങ്ങൾക്ക് മുമ്പ് മംഗലാപുരത്ത് നിന്നും ഷൊർണൂർവരെ റെയിൽവേ നടത്തിയ സാദ്ധ്യത പഠനത്തിൽ ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷന് കിഴക്കുള്ള കൊച്ചി പാതയിലെ റോഡ് ഓവർ ബ്രിഡ്ജ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. കോഴിക്കോടും സമാനമായ പ്രശ്നം കണ്ടൈത്തിയെങ്കിലും ഷൊർണൂര് പോലെ സങ്കീർണതകളില്ല. മേൽപ്പാലം പൊളിച്ച് ആവശ്യമായ ഉയരത്തിൽ പുനർ നിർമ്മിക്കുക എന്നതാണ് പരിഹാരം.

 കാത്തിരിക്കണം

ചരക്ക് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയുടെ വലിയ സാദ്ധ്യതയാണ് ഇതോടെ തുലാസിലായിരിക്കുന്നത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് മുംബൈ അടക്കം വൻ നഗരങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് സുഗമമാക്കുന്നതായിരുന്നു റോറോ സർവ്വീസ്. റെയിൽവേയുടെ റോ റോ ഭൂപടത്തിൽ ഇടം പിടിക്കാൻ കൊച്ചി ഇനിയും കാത്തിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.