പത്തനംതിട്ട : പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. ട്യൂബ് വഴി മുലപ്പാൽ നൽകുന്നത് കുട്ടി കുടിക്കുവാൻ തുടങ്ങിയതായി കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ തീവ്രപരിചരണ വിഭാഗത്തിൽ ഓക്‌സിജന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിറുത്തിയിരുന്നത്. കോട്ട സ്വദേശിനിയാണ് വീട്ടിൽ പ്രസവശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു യുവതി. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിച്ചത്. പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു യുവതി ഡോക്ടർമാരോട് പറഞ്ഞത്. ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്നായിരുന്നു കൂടെയുണ്ടായിരുന്ന മൂത്തമകൻ പറഞ്ഞത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയിൽ നിന്ന് ശിശുവിന്റെ കരച്ചിൽ കേട്ടു. ഒരു നിമിഷം പോലും പാഴാക്കാതെ എസ്.ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി അമിത വേഗത്തിൽ പൊലീസ് ജീപ്പ് ലക്ഷ്യമാക്കി ഓടുകയായിരുന്നു. ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകി നടപടിക്രമം പൂർത്തികരിച്ച ശേഷം നവജാതശിശുവിനെ പൊലീസ് കൂട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നവജാത ശിശുവിന്റെ ജീവൻ തിരിച്ചുപിടിക്കുവാൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നത്. ഓമല്ലൂർ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രമായ തണലിലെ രണ്ടു വനിതകളാണ് കുട്ടിയെ പരിചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |