പത്തനംതിട്ട: ഇന്നലെ രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചപ്പോൾ ബൂത്തുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യ മണിക്കൂറിൽ ആറ് ശതമാനത്തോളമായി. പത്ത് മണിയോടെ പത്തൊൻപത് ശതമാനമായി ഉയർന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ 41 ശതമാനത്തിലേക്ക് കുതിച്ചപ്പോൾ ആകെ പോളിംഗ് എഴുപത് ശതമാനം കടക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഉച്ചയ്ക്ക് ശേഷം മന്ദഗതിയിലായതാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്താനിടയായത്.
പോളിംഗ് ശതമാനം കുറഞ്ഞത് ഫലം ഏതു രീതിയിലാകും എന്ന് തല പുകയ്ക്കുകയാണ് മുന്നണികൾ. ഒരു മുന്നണിക്കും അനുകൂലമായി വലിയ തരംഗമുണ്ടാകില്ലെന്നാണ് പോളിംഗ് ശതമാനം കുറഞ്ഞത് വ്യക്തമാക്കുന്നതെന്ന് വിലയരുത്തലുണ്ട്.
രാവിലെ വോട്ടു ചെയ്യാനെത്തിയവരിൽ അധികവും തങ്ങളുടെ ആളുകളാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പ് കാരണം എൽ.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകൾ ചെയ്തിട്ടില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. അതേസമയം, എം.പി വിരുദ്ധത നിലനിൽക്കുന്ന മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ വോട്ടുകളാണ് കുറഞ്ഞതെന്ന് എൽ.ഡി.എഫ് പറയുന്നു. ആന്റോ ആന്റണി എം.പിയായി പതിനഞ്ച് വർഷമായിട്ടും മണ്ഡലത്തിനു വേണ്ടി ഒന്നു ചെയ്തില്ലെന്ന തങ്ങളുടെ പ്രചാരണം വോട്ടർമാർ അംഗീകരിച്ചുവെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരിനോടും എം.പിയോടുമുള്ള എതിർപ്പ് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു.
----------------
'' എൽ.ഡി.എഫിനുളള വോട്ടുകളെല്ലാം ലഭിച്ചെന്നാണ് വിശ്വാസം. നല്ല ഭൂരിപക്ഷത്തിൽ തോമസ് ഐസക്ക് വിജയിക്കുമെന്നാണ് പ്രതീക്ഷ.
അലക്സ് കണ്ണമല, എൽ.ഡി.എഫ് കൺവീനർ
'' എൽ.ഡി.എഫ് വോട്ടുകളിലെ നിസംഗതയാണ് പോളിംഗ് ശതമാനം കുറച്ചത്. സ്ഥലത്തില്ലാത്ത കുറച്ച് യു.ഡി.എഫ് വോട്ടുകളും ചെയ്തിട്ടുണ്ടാവില്ല. ആന്റോ ആന്റണി കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കും.
വർഗീസ് മാമ്മൻ യു.ഡി.എഫ് കൺവീനർ
'' എൽ.ഡി.എഫ്, യു.ഡി.എഫ് വോട്ടുകളാണ് പോൾ ചെയ്യാതിരുന്നത്. വിധി എൻ.ഡി.എയ്ക്ക് അനുകൂലമുകും എന്നാണ് വിശ്വാസം.
വി.എ സൂരജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |