ഇളകൊള്ളൂർ : മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന അതിരാത്രം ഏഴുദിനം പൂർത്തിയാക്കിയതോടെ മഹായാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് ഒരുക്കാറുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗശാലയുടെ കിഴക്കുമദ്ധ്യഭാഗത്തായാണ് ചിതി. ഇവിടെയാണ് സോമയാഗത്തിന്റെ അവസാനപാദം നടക്കുക. ഹിമാലയത്തിൽ നിന്നുള്ള സോമമാണ് ചിതിയിൽ ഹോമിക്കുക.
സൂര്യോദയത്തിന് മുമ്പ് ഇന്നലെയും യാഗക്രിയകൾ ആരംഭിച്ചു. വിവിധ തരത്തിലുള്ള ചെറുയാഗങ്ങൾക്കും ഹോമങ്ങൾക്കും പുറമെ പ്രവർഗ്യം രണ്ടാം ദിനവും തുടർന്നു. ഹവിസുകൾ അർപ്പിക്കുമ്പോൾ വലിയ ഉയരങ്ങളിലേക്ക് അഗ്നി ജ്വലിച്ചു പൊങ്ങുന്ന ക്രിയയാണ് പ്രവർഗ്യം. മൂന്ന് ദിവസങ്ങളിലാണ് പ്രവർഗ്യം നടക്കുക. പ്രവർഗ്യ ക്രിയ ഇന്ന് പൂർത്തിയാകും. രാവിലെ 11ന് പ്രവർഗ്യോപസത്തും തുടർന്ന് സുബ്രഹ്മണ്യാഹ്വാനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |