പത്തനംതിട്ട: കനത്ത മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ ദുരന്ത നിവാരണ വകുപ്പിന്റെ മേൽനോട്ടത്തിൽ മുൻകരുതൽ നടപടി ആരംഭിച്ചു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ഉണ്ടാകാനുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി. ജില്ലയിൽ 543 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. റാന്നി, കോന്നി താലൂക്കുകളിലെ മലയോര മേഖലയിൽ പ്രത്യേകം ടാസ്ക് ഫോഴ്സിനെ നിയോഗിക്കും. കഴിഞ്ഞ പ്രളയകാലത്ത് വെള്ളപ്പൊക്കം ഉണ്ടായ താഴ്ന്ന പ്രദേശങ്ങളിലേക്കും ടാസ്ക്ഫോഴ്സിനെ തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ജില്ലയിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടില്ല. 14, 15 തീയതികളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും വൈദ്യുതി തകരാറുണ്ടായാൽ പരിഹരിക്കാൻ കെ.എസ്.ഇ.ബി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഫയർഫോഴ്സും രംഗത്തുണ്ട്.
ജാഗ്രതാ നിർദേശം
പത്തനംതിട്ട: കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള യെല്ലോ, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ മണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 50 സെ.മി എന്ന തോതിൽ ഇന്ന് രാവിലെ രാവിലെ ആറിന് ശേഷം ഉയർത്തേണ്ടതായി വന്നേക്കാം.
ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |