വള്ളിക്കോട് - വകയാർ റോഡ് റോഡിൽ അപകടം പെരുകുന്നു
പ്രമാടം : സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്ത കൊടുംവളവ് അപകടക്കെണിയാകുന്നു. വള്ളിക്കോട് - വകയാർ റോഡിൽ വി. കോട്ടയം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപമുള്ള വളവിലാണ് അപകടം പതിയിരിക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽപ്പെട്ട ഇവിടെ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഉൾപ്പടെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
രാപകൽ വ്യത്യാസമില്ലാതെ തലങ്ങുംവിലങ്ങും പായുന്ന ടിപ്പർ ലോറികളാണ് ഇവിടുത്തെ പ്രധാന വില്ലൻ. അടുത്തിടെ റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത ശേഷം രണ്ട് ഡസനിൽ കൂടുതൽ വലിയ അപകടങ്ങളാണ് സംഭവിച്ചത്. നിരവധി ചെറിയ അപകടങ്ങളും ഉണ്ടായി. എട്ട് മാസം മുമ്പുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കലഞ്ഞൂർ സ്വദേശിയായ യുവാവിന്റെ വാരിയെല്ല് അഞ്ചായി ഒടിഞ്ഞിരുന്നു.
പരാതിയുണ്ട്, പരിഹാരമില്ല
കൊടുംവളവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയില്ല. സമീപത്തെങ്ങും അപകട മുന്നറിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. റോഡ് പണി നടക്കുമ്പോൾ നാട്ടുകാർ ഈ പ്രശ്നം ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു. പ്രദേശത്തെ അപകട രഹിതമാക്കാൻ വളവ് നിവർത്തുകയോ അപകട മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബ്രേക്കറും സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |