തിരുവല്ല: ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനാൽ അപ്പർകുട്ടനാട്ടിലെ നെൽകൃഷി നാശം കൂടിവരികയാണ്. മഴയെ പേടിച്ച് ഇത്തവണ വൈകി വിതച്ച കർഷകർക്കാണ് മഴമൂലം കനത്തനാശം നേരിട്ടത്. ഇടിഞ്ഞില്ലം പൊരിയനടി പാടത്ത് കഴിഞ്ഞയാഴ്ച്ച വിതച്ച വിത്ത് ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. വിത്ത് വിതച്ചശേഷം വെള്ളം വറ്റിക്കേണ്ട സമയമെത്തിയപ്പോൾ മഴ കനത്തതാണ് കർഷകർക്ക് വിനയായത്. ഇവിടുത്തെ 56 ഏക്കർ പാടശേഖരത്തിൽ 20 കർഷകർ ചേർന്നാണ് കൃഷിയിറക്കിയത്. കനത്ത മഴ തുടരുന്നതിനാൽ പാടത്ത് ചിലയിടങ്ങളിൽ മടവീഴ്ചയും ഉണ്ടായി. പാടത്തെ വെള്ളം വലിയേണ്ട വാച്ചാലുകളും തോടുകളും ഒഴുക്ക് തടസപ്പെട്ട് പോളയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. പെരുംപുഴക്കടവിൽ പാലത്തിന്റെ പണികളുടെ ഭാഗമായി തോട്ടിൽ മുട്ട് സ്ഥാപിച്ചതിനാൽ ഇതുവഴിയുള്ള ഒഴുക്കും തടസപ്പെട്ടു. പുറംബണ്ടുകൾ ബലപ്പെടുത്താത്തതും വെള്ളക്കെട്ടിന് കാരണമായി.
കഴിഞ്ഞയാഴ്ച വിത്ത് വിതച്ച ചാത്തങ്കരി, വളവനാരി പാടശേഖരങ്ങളിലെ കൃഷിയും വെള്ളത്തിൽ മുങ്ങി നശിച്ചിരുന്നു. ഒരാഴ്ചയായി ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ മിക്ക പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞു. 320 ഏക്കറുള്ള ചാത്തങ്കരി പാടത്തെ 130 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. വളവനാരി പാടത്തെ 60 എക്കറിലും കൃഷിനാശമുണ്ടായി. ഇവിടെ മുപ്പതിലധികം കർഷകരുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. മഴ തുടരുന്നതിനാൽ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞവർഷം മഴ തുടർന്നതിനാൽ ഡിസംബർ അവസാനമാണ് വിത്തുവിതച്ചത്. ഇത്തവണ മഴ കുറഞ്ഞതിനാൽ ഭൂരിഭാഗം കർഷകരും നവംബറിൽ വിതച്ചു. എന്നാൽ മഴയെപ്പേടിച്ച് വിത്ത് വിതയ്ക്കാൻ വൈകിയ കർഷകർക്കാണ് തിരിച്ചടിയായത്. പാടത്ത് മോട്ടോർ സ്ഥാപിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പാടത്തെ വെള്ളം വറ്റിച്ച് വീണ്ടും വിത്ത് വിതയ്ക്കാനുള്ള അടിയന്തര സഹായങ്ങൾ അധികൃതർ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
-------------------------------------------
@ അപ്പർകുട്ടനാട്ടിൽ നെൽകൃഷി നശിക്കുന്നു
@ ചാത്തങ്കരി പാടത്തെ 130 കർഷകരുടെ നെൽകൃഷി നശിച്ചു
@ വളവനാരി പാടത്തെ 60 എക്കറിലും നാശം
"അപ്രതീക്ഷിതമായി പെയ്ത കനത്തമഴ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
വിത്തും കൂലിച്ചെലവുംഅദ്ധ്വാനവും നഷ്ടമായി."
ബാബുക്കുട്ടൻ
ഇടിഞ്ഞില്ലം പൊരിയനടി പാടത്തെ കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |