പത്തനംതിട്ട : കളക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് മഴ മാപിനിയിലെ കാട് നീക്കം ചെയ്തു. മഴമാപിനിയിലും പരിസരപ്രദേശങ്ങളിലും കാടും പടർപ്പും വളർന്ന് മഴമാപിനി കാണാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു . ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി. മാപിനിയുടെ അടുത്തേക്ക് കടക്കാൻ കഴിയാത്ത വിധത്തിൽ പരിസരത്ത് കാട് നിറഞ്ഞിരിക്കുകയായിരുന്നു. വേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും വേലിയിൽ കൂടി കാടും പടർപ്പും വളർന്നിറങ്ങി. നിരവധിയാളുകൾ വന്നു പോകുന്ന സ്ഥലമാണിത്.
2018 ലെ പ്രളയത്തിന് ശേഷമാണ് കളക്ടറേറ്റിലെ മഴമാപിനിയിൽ ഓട്ടോമാറ്റിക് സംവിധാനം ഒരുക്കിയത്. മുമ്പ് സ്ഥലത്തെത്തി രേഖപ്പെടുത്തിയാൽ മാത്രമേ മഴയുടെ തോത് അറിയാൻ സാധിക്കുമായിരുന്നുള്ളു. ഓട്ടോമാറ്റിക് മഴമാപിനിയിൽ പതിനഞ്ച് മിനിറ്റിനുള്ളിൽ മഴയുടെ തോത് അറിയാം. മഴ അധികമാകുമ്പോൾ ഡാം തുറക്കണോ വേണ്ടയോയെന്ന് മഴമാപിനിയിലെ തോത് കണക്കാക്കിയാണ് തീരുമാനിക്കുന്നത്.
ഇറിഗേഷൻ വകുപ്പിലെ ഹൈഡ്രോളജി വിഭാഗത്തിനാണ് മാപിനികളുടെ ചുമതല. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി പതിനാറ് മഴമാപിനികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |