കടമ്പനാട് : റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ നൽകുന്ന രാഷ്ട്രീയ ബാല പുരസ്കാരം കടമ്പനാട് ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷ് (15) രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവുമാണ് അവാർഡ്. അസ്തികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപർ ഫെക്ട എന്ന അപൂർവ്വ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം. ചെറുതായുള്ള സ്പർശനത്തിൽ പോലും എല്ലുകൾ ഒടിയുന്ന വേദന. അപൂർവ്വ രോഗാവസ്ഥയോട് പൊരുതിയാണ് ആദിത്യയുടെ ജീവിതം. സംസാരിച്ചു തുടങ്ങും മുൻപേ പാട്ടും സംഗീതവും ആദിത്യയ്ക്ക് വഴങ്ങുമെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ചാനലുകളിലെ സംഗീത പരിപാടികളിലൂടെ ആദിത്യനെ അറിയാൻ തുടങ്ങി. കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദിത്യനെത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. മലയാളം പദ്യംചൊല്ലലിൽ എ ഗ്രേഡ് നേടിയാണ് മടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമര പട്ട പുരസ്കാരം എന്നിവ നേടിയതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്. വി.ജി.എസ്.എസ് അംബികോദയം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അച്ഛൻ ടി.കെ.സുരേഷും അമ്മ രഞ്ജിനിയും സഹോദരൻ അശ്വിനുമാണ് ആദിത്യയുടെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |