തിരുവനന്തപുരം: സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗം എടുത്താൽ അത് പ്രകൃതിവിരുദ്ധമായി പോകുമെന്ന് സംവിധായകൻ ഭദ്രൻ.
ചെകുത്താൻ സ്ഫടികമായി മാറിയതാണ് തന്റെ സിനിമ പറഞ്ഞത്. ഇനിയും തോമയ്ക്ക് മുണ്ട് പറിച്ച് അടിക്കാനോ മുട്ടിനാടിന്റെ ചോര കുടിക്കാനോ ആകില്ല. പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റലൈസ് ചെയ്തതോടെ മലയാളം ഉള്ളിടത്തോളം കാലം സ്ഫടികം സിനിമ ചലിച്ചുകൊണ്ടിരിക്കും. 1995ൽ പുറത്തിറക്കിയ സിനിമയുടെ നെഗറ്റീവ് സൂക്ഷിച്ചിരുന്നതിനാൽ ഡിജിറ്റലൈസ് ചെയ്യാനായി. ശബ്ദം പുന: സൃഷ്ടിച്ചതോടെ മികവുറ്റതായി. അയൽവീട്ടിലെ കുട്ടികളെ കണ്ടുപഠിക്കാൻ തന്റെ അപ്പൻ എപ്പോഴും പറയുമായിരുന്നു. ലോകത്തിലെ മിടുക്കരായവർ പഠനത്തിൽ മാർക്ക് നേടുന്നവരായിരുന്നില്ല. ഇത് കഥാതന്തുവിലേക്കുള്ള വഴികാട്ടിയായി. എന്റെ നാടായ പാലായിൽ കണ്ടുവളർന്ന പലരുമാണ് സിനിമയിലെയും കഥാപാത്രങ്ങൾ.അഞ്ചു വർഷംകൊണ്ടാണ് കഥ എഴുതിത്തീർത്തത്. മോഹൻലാലും അതുല്യ നടൻ തിലകനും മത്സരിച്ച് അഭിനയിച്ച ഈ സിനിമയ്ക്ക് എന്തുകൊണ്ട് സംസ്ഥാന അവാർഡ് ലഭിച്ചില്ലെന്ന ചോദ്യം ഇപ്പോഴും മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഫടികത്തിന്റെ ഒ.ടി.ടി പ്രദർശനം രണ്ടു വർഷം കഴിഞ്ഞു മാത്രമേ ഉണ്ടാകൂ. ഈ വർഷം ഒരു പുതിയ മോഹൻലാൽ സിനിമ ഒരുക്കും. എല്ലാവർക്കും കണ്ടിരിക്കാൻ കഴിയുന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.എം. സാനു സ്വാഗതം പറഞ്ഞു. അണിയറ പ്രവർത്തകരായ ബിനോയ്, അജി, അനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |