പരിശുദ്ധ ഖുർആൻ അവതരിച്ച റംസാൻ മാസത്തിൽ വിശ്വാസികൾക്കെല്ലാം നോമ്പ് (വ്രതാനുഷ്ഠാനം) സർവ്വശക്തൻ നിർബന്ധമാക്കിയിരുന്നു.നോമ്പിനൊപ്പം വിശുദ്ധ ഖുർആൻ പാരായണത്തിനും സക്കാത്തിനും മറ്റ് ദാന ധർമ്മങ്ങൾക്കും വിശ്വാസികൾ ഈ മാസത്തിൽ വലിയ പ്രാധാന്യം നൽകിവരുന്നു.
വിശ്വാസത്തിന്റെയും ധർമ്മത്തിന്റെയും വിജയക്കൊടി ഉയർത്തിക്കാട്ടിയ ബദർയുദ്ധം ആരംഭിച്ചത് റംസാൻ 17 നാണ്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ സായുധ പോരാട്ടമായി അറിയപ്പെടുന്ന ബദർ യുദ്ധം ഹിജ്റ രണ്ടാംവർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ചയാണ് നടന്നത്. ഖുർ ആനിൽ ബദർ യുദ്ധത്തെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ടെങ്കിലും പിൽക്കാലത്ത് ഹദീസുകളിൽ നിന്നും ഇസ്ലാമിക ചരിത്ര പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.
റംസാൻ മാസത്തിലെ രണ്ടാമത്തെ പത്തിൽ വരുന്ന പതിനേഴാം രാവിന് ഒട്ടേറെ ശ്രേഷ്ഠതകളുണ്ട്.
ബദർ യുദ്ധത്തിൽ പങ്കെടുത്ത ഓരോ സഹാബികളും പ്രവാചകൻ മുഹമ്മദ് നബിയുടെ കോടാനുകോടി അനുയായികളിൽ ഏറ്റവും മഹത്തുക്കളാണെന്ന്‍ മലക്ക് ജിബിരീൽ സാക്ഷ്യപ്പെടുത്തിയിരുന്നു. അത് കൊണ്ടുതന്നെ ഈ ബദരീങ്ങൾക്ക് അള്ളാഹുവിന്റെ മുൻപിലുള്ള സ്ഥാനവും ശ്രേഷ്ഠമാണ്. ഇത്തരത്തിലുള്ള ധാരാളം പുണ്യ വിശേഷങ്ങൾ ഉള്ളതുകൊണ്ട് തന്നെ റംസാനിലെ പതിനേഴാം രാവ് ലോകത്തിലെ ഓരോ ഇസ്ലാംമത വിശ്വാസികൾക്കും ആനന്ദവും അഭിമാനവും പകരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |