തിരുവനന്തപുരം:പേട്ട-കണ്ണമ്മൂല റോഡ് അടച്ച് സ്വീവേജ് ജോലികൾ ആരംഭിച്ചെങ്കിലും ബദൽ മാർഗത്തിനുള്ള റോഡിന്റെ ജോലികൾ എങ്ങുമെത്തിയില്ല. കാക്കോട് ലെയിനിൽ നിന്ന് ആമയിഴഞ്ചാൻ തോടിന്റെ വശം വഴി കണ്ണമ്മൂലയെത്തുന്ന അനന്തപുരി ലെയിനിലെ റോഡിന്റെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയാക്കാത്തത്. ആനയറ,പേട്ട,കണ്ണമ്മൂല എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ പ്രധാന റോഡ് ഒഴിവാക്കി പകരം ആശ്രയിക്കുന്ന വഴിയാണിത്. ഏകോപനമില്ലായ്മയാണ് വർഷങ്ങളായി റോഡ് നിർമ്മാണം ഇഴയാൻ കാരണം.പ്രദേശത്തുള്ളവർക്ക് പ്രധാന റോഡ് ഒഴിവാക്കി നഗരത്തിൽ പ്രവേശിക്കാവുന്ന എളുപ്പ വഴിയും ഇതാണ്.പ്രധാന റോഡിലെ ഗതാഗതകുരുക്ക് കാരണം നിലവിൽ ആംബുലൻസിന്റെ യാത്രകൾ പോലും ദുഷ്കരമാണ്.
തുടരുന്ന ജോലികൾ
ആമയിഴഞ്ചാൻ തോടിന്റെ സൈഡ് വാൾ കെട്ടുന്ന ജോലികളാണ് പുരോഗമിക്കുന്നത്.ഇതിനായി റോഡിന്റെ ഒരു വശം കുഴിച്ചും നിർമ്മാണ വാഹനങ്ങൾ കയറിയിറങ്ങിയും റോഡ് താറുമാറായി. കൂടാതെ നിർമ്മാണത്തിനിടയിൽ സൈഡ്‌വാൾ കെട്ടിയ ഒരു ഭാഗത്തെ റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു.ഇതു പുനർനിർമ്മിക്കാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.സൈഡ്‌വാൾ കെട്ടിയാൽ മാത്രമേ ഇവിടത്തെ റോഡ് ടാർ ചെയ്യാനാകൂ.ഒന്നര വർഷമായി കോൺട്രാക്ടറുടെ അനാസ്ഥ കാരണം ഈ ജോലിയും ഇഴയുകയാണ്.മഴ കൂടി എത്തിയതോടെ റോഡ് ആകെ കുളമായി, കാൽനടപോലും ദുഷ്കരമാണിപ്പോൾ.
കൗൺസിലർ പറഞ്ഞിട്ടും...
കൗൺസിലർ പല തവണ കരാറുകാനെ ബന്ധപ്പെട്ടെങ്കിലും റോഡ് നിർമ്മാണത്തിന് കാര്യമായ പുരോഗതിയില്ല. ഗതാഗതകുരുക്കിൽ പൊറുതിമുട്ടിയ പ്രദേശവാസികൾ റോഡ് എത്രയും വേഗം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |