വൻ വിലക്കിഴിവുമായി ബസാറുകൾ
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പെരുമഴയിലും സ്കൂൾ ബസാറുകളിൽ തിരക്കിന് കുറവില്ല. വിപണി വിലയെക്കാൾ 50 മുതൽ 75 ശതമാനം വരെ വിലക്കുറവുള്ളതിനാൽ രാത്രി 9ന് ബസാർ അടയ്ക്കാൻ നേരവും 'അടയ്ക്കല്ലേ..." എന്ന് വിളിച്ച് ജനം ഓടിയെത്തുന്നത് പതിവ് കാഴ്ചയാണ്. ഇതോടെ പ്രവർത്തന സമയം 9.30 വരെ നീളും. മഴക്കാലമായതോടെ കുടകളും റെയിൻകോട്ടുകളും വാങ്ങാനാണ് തിരക്ക്.
തിരുവനന്തപുരം സിറ്റി പൊലീസ് കൺസ്യൂമർ സഹകരണ സംഘം നന്ദാവനം എ.ആർ ക്യാമ്പിനുള്ളിൽ നടത്തുന്ന ബസാർ ആരംഭിച്ചിട്ട് ഒരുമാസമായി. കുട്ടികളുടെ മനസിനിണങ്ങുന്നതും ഗുണമേന്മയുള്ളതുമായ പഠനോപകരണങ്ങൾ മിതമായ വിലയിൽ ലഭിക്കും. ജൂൺ 15 വരെയുണ്ടാകും. വിപണിയിൽ 62 രൂപയുള്ള ക്ലാസ്‌മേറ്റ്സ് നോട്ട്ബുക്ക് 42 രൂപയ്ക്കും 2,200 രൂപയുടെ അമേരിക്കൻ ടൂറിസ്റ്രർ ബാഗുകൾ പകുതിവിലയ്ക്കും ലഭിക്കും. അഞ്ചുവർഷമായി നടത്തിവരുന്ന ബസാറിൽ പൊതുജനങ്ങൾക്കും പൊലീസിനും ഒരേവിലയിലാണ് സാധനങ്ങൾ ലഭിക്കുന്നത്. പ്രസ് റോഡിലെ മാവേലി സ്റ്റുഡന്റ് മാർക്കറ്റ് ആൻഡ് ഗിഫ്റ്റ് സെന്ററിൽ സെക്രട്ടേറിയറ്റ് സ്റ്രാഫ് കോ ഓപ്പറേറ്രീവ് സൊസൈറ്റി നടത്തുന്ന സ്കൂൾ ബസാറിലും തിരക്കൊഴിയുന്നില്ല. വിലക്കുറവ് തന്നെയാണ് ഇവിടെത്തേയും പ്രത്യേകത. വിപണിയിൽ 1,299 രൂപയുള്ള സ്ട്രാബോ ബാഗ് 726 രൂപയ്ക്കും 499ന്റെ സ്കൂൾ ഷൂസ് 373 രൂപയ്ക്കും ലഭിക്കും. 416 രൂപയുടെ റെയിൻകോട്ട് 295 രൂപയ്ക്ക് വാങ്ങാം. പേനകൾക്ക് 25- 30 ശതമാനം വിലക്കിഴിവുമുണ്ട്.
പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ബേക്കറി ജംഗ്ഷനിലെ ശ്രീധന്യ ബിൽഡിംഗിൽ ആരംഭിച്ച സ്കൂൾ ബസാർ ജൂൺ 5 വരെ തുടരും. നോട്ട്ബുക്കുകൾ, കുടകൾ, ഷൂസുകൾ മുതലായവ 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. വിപണിയിൽ 495 രൂപയുള്ള സ്റ്റീൽ ബോട്ടിൽ 370 രൂപയ്ക്ക് ലഭിക്കും. ഇടനിലക്കാരില്ലാത്തതിനാലാണ് ബസാറുകളിൽ വില കുറയാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |