തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗം മരണക്കയമാകുന്നു. എട്ടുമാസത്തിനിടെ ഇവിടെ എട്ട് മരണങ്ങളാണ് നടന്നത്. ഇതിൽ ഏറെയും സ്ത്രീകളും വൃദ്ധരുമാണ്. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണവും കുറവല്ല. ദേശീയപാത വികസിപ്പിച്ചതിനു ശേഷം പ്രാവച്ചമ്പലത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണവും സിഗ്നൽ സംവിധാനത്തിലെ പിഴവുമാണ് പ്രാവച്ചമ്പലം - നേമം ഭാഗത്തെ അപകടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം റോഡ് മുറിച്ചുകടന്നയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരനായ കാരയ്ക്കാമണ്ഡപം ലെയ്‌നിൽ സുജിത് ശ്രീധരൻ (51) മരിച്ചു. ചൊവ്വാഴ്ച ഇതേ റോഡിൽ ഗണപതികോവിൽ റോഡിനു സമീപം നേമം സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ വിജയലക്ഷ്മിയും മരിച്ചു.
കെണിയൊരുക്കി സിഗ്നൽ
മൂന്ന് വലിയ റോഡുകളുടെ സംഗമസ്ഥലമാണ് പ്രാവച്ചമ്പലം ജംഗ്ഷൻ. അശാസ്ത്രീയമായ സിഗ്നൽ സംവിധാനമാണ് ഇവിടുത്തെ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കാൽനട യാത്രക്കാർക്ക് ഇവിടെ റോഡ് മുറിച്ചുകടക്കാൻ സിഗ്നൽ സ്ഥാപിച്ചിട്ടില്ല. ബാലരാമപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങളും മലയിൻകീഴ് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും നേരിട്ട് നേമം ഭാഗത്തേക്ക് കടക്കുന്ന തരത്തിലാണ് ട്രാഫിക് സിഗ്നലുകൾ ക്രമീകരിച്ചിരിക്കുന്നത്. ദേശീയപാതാ വികസനത്തിന് തയാറാക്കിയ ആദ്യ രൂപരേഖയിൽ ഊരൂട്ടമ്പലം റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് ബി.എസ്.എൻ.എൽ ജംഗ്ഷനിൽ യൂ ടേൺ എടുത്ത് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രീതിയിലായിരുന്നു തയാറാക്കിയിരുന്നത്. എന്നാൽ യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് ഊരൂട്ടമ്പലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രീതിയിൽ ട്രാഫിക് സംവിധാനത്തിൽ മാറ്റം വരുത്തിയപ്പോൾ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സിഗ്നൽ ഇല്ലാതായി. ഇതോടെ രണ്ടു റോഡുകളിലും നിന്നുള്ള വാഹനങ്ങൾ നേമത്തെ അടുത്ത സിഗ്നൽ വരെ ചീറിപ്പായും. ഇതിനിടെ റോഡ് മുറിച്ചുകടക്കുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
നേമം റെയിൽവേ ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഊരൂട്ടമ്പലം റോഡിലുള്ള പ്രധാന കവാടത്തിൽ നിന്ന് ദേശീയപാതയിലേക്കുള്ള വാഹനങ്ങളുടെ എണ്ണം വീണ്ടും കൂടും. ഇതോടെ അപകടസാദ്ധ്യതയും ഇരട്ടിയാക്കും.
ട്രാഫിക് സിഗ്നലുകൾ സോളാറിൽ പ്രവർത്തിക്കുന്നവ ആയതിനാൽ രാത്രിയാകുന്നതോടെ ചാർജ് തീർന്ന് കത്താതാകും. സ്ഥിരം അപകടങ്ങൾ നടക്കുന്നതിനാൽ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |