തിരുവനന്തപുരം: വ്യാജരേഖ ചമച്ച് 25ലേറെ പേർക്ക് പാസ‌്പോർട്ട് തരപ്പെടുത്തി നൽകിയ സംഭവത്തിൽ സസ്‌പെൻഷനിലായ തുമ്പ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും വെമ്പായം സ്വദേശിയുമായ അൻസിൽ അസീസിനായി വിമാനത്താവളത്തിൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ പ്രതി ചേർത്ത ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും കഴക്കൂട്ടം എ.സി.പി എൻ.ബാബുക്കുട്ടൻ പറഞ്ഞു.
കേസിൽ കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54), കൊല്ലം ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ മൊയ്ദീൻകുഞ്ഞ് (65), മലയിൻകീഴ് സ്വദേശി കമലേഷ് (39), കുളത്തൂർ മൺവിള സ്വദേശി പ്രശാന്ത് (40), വർക്കല കണ്ണമ്പ നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ ആനി വില്ലയിൽ എഡ്വേഡ് (62) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മരിച്ചയാളുടേതടക്കം തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് 12ലേറെ പേർക്ക് പാസ‌്പോർട്ട് എടുക്കാൻ വ്യാജരേഖ നിർമ്മിച്ചുനൽകിയത് കമലേഷാണ്. ഈ രേഖകൾക്ക് അൻസിൽ അസീസിലൂടെ ക്ലിയറൻസ് നേടിയെടുക്കും. ഇതിനായി ഇരുവരും വൻതുക കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തി. തുമ്പ സ്റ്റേഷൻ പരിധിയിലെ 25 ഓളം പാസ്‌പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും അൻസിൽ അസീസ് ക്രമവിരുദ്ധമായി ഇടപെട്ടതായി കണ്ടെത്തി. ഇതിൽ ഗുണ്ടാലിസ്റ്റിലുള്ളവരും ഉണ്ട്. അൻസിൽ തരപ്പെടുത്തി നൽകിയ വ്യാജ പാസ‌്പോർട്ട് ഉപയോഗിച്ച് ആരെങ്കിലും വിദേശത്തേക്ക് പോയോ എന്നും മനുഷ്യക്കടത്ത് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |