
വർക്കല: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ സർക്കിൾ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി പരാതി.2009 ജൂലായിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് രൂപീകൃതമാകുന്നത്.നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ എന്ന നിലയിൽ 14 സർക്കിൾ ഓഫീസുകളാണ് ജില്ലയിലുള്ളത്.
ഷവർമ,മത്സ്യ,ജാഗറി,ഹോളിഡേ തുടങ്ങി വിവിധ ഓപ്പറേഷനുകളായി നിരവധി ഡ്രൈവുകളാണ് ഭക്ഷ്യ സുരക്ഷയ്ക്കായി സർക്കാർ നടപ്പാക്കിയിട്ടുള്ളത്.ഓരോ സർക്കിൾ ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ കുറഞ്ഞത് രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സേവനമെങ്കിലും വേണം.
വർക്കലയിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും പരിശോധന കർശനമാക്കണമെന്നാവശ്യം ശക്തമാണ്.
ഒഴിവ് നികത്തണം
വർക്കല,ചിറയിൻകീഴ്, വട്ടിയൂർക്കാവ്, നേമം ഉൾപ്പെടെ ജില്ലയിലെ പ്രധാന സർക്കിളുകളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജീവനക്കാരില്ല. സംസ്ഥാനത്ത് ആകെ 140 സർക്കിളുകളുണ്ടെങ്കിലും ഓഫീസ് അസിസ്റ്റന്റ് തസ്തിക 80 സർക്കിളുകളിൽ മാത്രമേയുള്ളു. ഇതിൽ പ്രധാനപ്പെട്ട സർക്കിളുകളിലെങ്കിലും ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തിയാൽ മാത്രമേ പരിശോധന ഫലപ്രദമാവുകയുള്ളൂ.
സ്‌ക്വാഡുകൾ രൂപീകരിക്കണം
വർക്കല നഗരസഭയും ഏഴ് സമീപ പഞ്ചായത്തുകളിലെ 11 വില്ലേജുകളും ഉൾപ്പെടുന്നതാണ് ഭക്ഷ്യസുരക്ഷാ വർക്കല സർക്കിൾ ഓഫീസ് പരിധി. 177 കിലോമീറ്ററോളം ചുറ്റളവുള്ള വർക്കല താലൂക്കിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ, ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് എന്നീ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഉദ്യോഗസ്ഥരുടെ അപര്യാപ്തത പലപ്പോഴും പരിശോധനയെ സാരമായി ബാധിക്കുന്നു. കുറഞ്ഞത് രണ്ട് ഉദ്യോഗസ്ഥരെയെങ്കിലും ഉൾപ്പെടുത്തി ജില്ലാ സ്‌ക്വാഡ് രൂപീകരിച്ചാൽ കൃത്യമായ പരിശോധന സാദ്ധ്യമാകും. എല്ലാ ജില്ലകളിലും രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച് സ്ഥാപനങ്ങളിലെയും ചെക്ക് പോയിന്റുകളിലെയും രാത്രികാല പരിശോധനകൾ ശക്തമാക്കണം.
ലാബുകൾ വേണം
അഞ്ച് ജില്ലകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സാമ്പിളുകളാണ് തിരുവനന്തപുരം ഗവ.അനലിസ്റ്റ് ലബോറട്ടറിയിൽ പരിശോധനയ്ക്കെത്തുന്നത്. പരിശോധനാഫലം ലഭിക്കണമെങ്കിൽ ഒരു മാസത്തിലേറെ സമയമെടുക്കും. കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും സാന്നിദ്ധ്യം പരിശോധനയിൽ കൃത്യമായി കണ്ടെത്തുന്നതിനും മാർക്കറ്റിൽ നിലവിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഇവ അടങ്ങിയിട്ടുണ്ടെങ്കിൽ നടപടി കൈക്കൊള്ളുന്നതിനും സമയ ബന്ധിതമായി പരിശോധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്. 14 ജില്ലകൾക്കായി 5 ലാബുകളാണ് കേരളത്തിലുള്ളത്. മൂന്ന് ജില്ലകൾക്കായി ഒരു ലാബ് എന്ന നിലയിലെങ്കിലും ഇത് ഉയർത്തിയാൽ കുറെ കൂടി വേഗത്തിൽ പരിശോധനാഫലം ലഭ്യമാകും.
ആരോഗ്യത്തിനും ശുചിത്വത്തിനും ഹോട്ടലുകാർ യാതൊരു പ്രാധാന്യവും നൽകുന്നില്ല. പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും മതിയായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നടപടികളുണ്ടാവണം.
ജി.തൃദീപ്,
ഉപഭോക്തൃ സംരക്ഷണ സമിതി,
വർക്കല താലൂക്ക് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |