വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ കനത്ത ചൂട് ഉയരുന്നു. കുംഭച്ചൂടിന്റെ തീഷ്ണത നിമിത്തം പൊൻമുടിയും പരിസരവും പുൽമേടുകളും വരണ്ടുണങ്ങി. ആദ്യമായാണ് കുംഭമാസത്തിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്നാണ് പൊൻമുടി നിവാസികൾ പറയുന്നത്. മഴ പെയ്തിട്ട് രണ്ട് മാസമാകുന്നു. മൂടൽമഞ്ഞും അപ്രത്യക്ഷമായി. തണുപ്പ് പേരിനുപോലുമില്ല.
സാധാരണ മകരം, കുംഭം മാസങ്ങളിൽ പൊൻമുടി മേഖലയിൽ മഴ തിമിർത്തുപെയ്യാറുണ്ട്. കനത്ത മഴയിലും മണ്ണിടിച്ചിലിലും പൊൻമുടി ദിവസങ്ങളോളം അടച്ചിടേണ്ട അവസ്ഥയും സംജാതമായി. എന്നാൽ ഈ വർഷം സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ മാസം ഒരു തുള്ളി മഴ പോലും പെയ്തില്ല.
സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്
അസഹ്യമായ ചൂട് മൂലം പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ നട്ടം തിരിയുകയാണ്. മാത്രമല്ല സഞ്ചാരികളുടെ എണ്ണവും കുത്തനെ കുറഞ്ഞു. ചൂടിന്റെ ആധിക്യത്തിൽ ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾ വളരെ പെട്ടെന്നുതന്നെ മലയിറങ്ങുന്ന അവസ്ഥയാണ്. ചൂടിൽ നിന്നും മോചനം നേടുന്നതിനായി സഞ്ചാരികൾക്ക് കയറിനിൽക്കാൻ ഒരു വെയിറ്റിംഗ് ഷെഡുപോലുമില്ലാത്തതും തിരിച്ചടിയായി. പൊൻമുടി പ്രദേശത്തെ നീരുറവകളും നീർച്ചാലുകളും ഇതിനകം വറ്റിവരണ്ടു കഴിഞ്ഞു. നദികളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞു. കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
കുടിവെള്ളക്ഷാമവും
നിലവിൽ പൊൻമുടി മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് ടൂറിസത്തിനും കനത്ത തിരിച്ചടിയായി മാറി. രണ്ടാഴ്ചയായി നാമമാത്രമായ സഞ്ചാരികളാണ് പൊൻമുടിയിലെത്തുന്നത്. സഞ്ചാരികൾ കൈയിൽ കുപ്പിവെള്ളം കരുതിയില്ലെങ്കിൽ വലയും. വനം വകുപ്പിന് പാസ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് കടുത്ത ചൂടുമൂലം നഷ്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |