അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവർ പ്രതിഷേധത്തിനൊരുങ്ങുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിൽ കരിങ്കൊടി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. അങ്കമാലി അർബൻ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 10നാണ് മാർച്ച്. സംഘത്തിൽ ഏകദേശം 96 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. ആകെ 126 കോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്. നിക്ഷേപം തിരികെ ലഭിക്കുന്നതിനായി കഴിഞ്ഞ മൂന്നു വർഷമായി നിക്ഷേപകർ സംഘം ഓഫീസിൽ കയറിയിറങ്ങുകയാണ്. അങ്കമാലിയിലെ പ്രമുഖ കച്ചവടക്കാർ അനധികൃത വായ്പകളിലൂടെ നിക്ഷേപത്തുക തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. കോടികൾ വായ്പയെടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ ലാഭം കൊയ്തവർ തുക തിരിച്ചടയ്ക്കാൻ തയ്യാറാകുന്നില്ല. പലിശയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടും വായ്പക്കാർ നിസഹകരിക്കുന്ന സാഹചര്യത്തിലാണ് വീട്ടുപടിക്കലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. പ്രതിഷേധ സമരം സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.എ. തോമസ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ജില്ലാ, സംസ്ഥാന നേതാക്കൾ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |