
കല്ലറ: ചൂട് കൂടിയതോടെ കണ്ണീരിലായി ക്ഷീരകർഷകർ. പച്ചപ്പുല്ല് കിട്ടാതായതോടെ പാൽ ലഭ്യത കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. വൈക്കോലിനെ ആശ്രയിച്ചാണ് ഇപ്പോൾ കന്നുകാലികളെ വളർത്തുന്നത്. തീറ്റയും വൈക്കോലും വിലകൊടുത്തു വാങ്ങി ഉത്പാദനചെലവ് വർദ്ധിക്കുന്നത് കർഷകരെ കടക്കെണിയിലാക്കി. ദിവസം 20കിലോ പച്ചപ്പുല്ലെങ്കിലും ഒരു കറവ പശുവിന് ലഭ്യമാക്കണമെന്നാണ് മൃഗസംരക്ഷർ പറയുന്നത്. തരിശായി കിടക്കുന്ന പ്രദേശങ്ങളിലുള്ള തീപിടിത്തവും പച്ചപ്പുല്ല് കുറയാൻ കാരണമായി. പ്രതിസന്ധികളുടെ നടുവിൽ കാലിത്തീറ്റ വില ഒരു വർഷത്തിനിടെ 25 ശതമാനത്തോളമാണ് വർദ്ധിച്ചത്. കന്നുകാലികളെ വിൽക്കാമെന്ന് കരുതിയാൽ വാങ്ങാനും ആളില്ല. വേനൽ കടുത്തതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റാവശ്യങ്ങൾക്കും വെള്ളമില്ലാത്ത അവസ്ഥയും രൂക്ഷമാണ്. ഒരു കറവപ്പശുവിന് ഒരു ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 200 ലിറ്റർ ശുദ്ധജലം വേണം. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ കർഷകർ അലയുകയാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുത്പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്,എസ്.എൻ.എഫ്, ലാക്‌റ്റോസ് എന്നിവയും കുറയും.
കാലിത്തീറ്റ സബ്സിഡി കുറഞ്ഞു
കാലിത്തീറ്റ സബ്സിഡി കുറച്ചതും ക്ഷീരകർഷകര ബുദ്ധിമുട്ടിക്കുന്നു. ഒരു കിലോ കാലിത്തീറ്റയുടെ വില 1500നു മുകളിലാണ്. മരുന്നും കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല. കാലാവസ്ഥ വ്യതിയാനം കാരണം പശുക്കളെ രോഗങ്ങളും അലട്ടുകയാണ്. ഒന്നും രണ്ടും പശുക്കളെ വളർത്തി പാൽ വിൽക്കുന്നവരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു.
ശ്രദ്ധിക്കേണ്ടവ
പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് 5വരെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്
തൊഴുത്തിന്റെ മേൽക്കൂരയിൽ ഓലയോ,ഷെയ്ഡ് നെറ്റോ പോലുള്ളവയിട്ട് ചൂട് കുറയ്ക്കണം
രണ്ടുനേരവും കുളിപ്പിക്കണം, പകൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചോ നനഞ്ഞ ചാക്കിട്ടോ തണുപ്പിക്കണം
ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |