വെള്ളറട: ഓരോ വേനലിലും കാട്ടുതീ വ്യാപകമായി പടർന്നുപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും വെള്ളറടയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയായിട്ടില്ല. ഗ്രാമപഞ്ചായത്ത് മലയോര ഗ്രാമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ വെള്ളറട കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനവും അധികൃതർക്ക് കൈമാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
മലയോരമായതിനാൽ മിക്കപ്പോഴും ഫയർ ഫോഴ്സിന്റെ സേവനം അത്യാവശ്യമായിവരുന്നുണ്ട്. വെള്ളറടയിൽ പ്രധാന തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ തീർത്ഥാടന വേളകളിൽ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റിന്റെ സേവനമാണ് ലഭിക്കുന്നത്. മലയോര പ്രദേശത്ത് അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും സംഭവിക്കുമ്പോൾ അടിയന്തര സേവനം നൽകാൻ കഴിയാതെയാവുകയാണ്. ഇത് മുന്നിൽക്കണ്ടാണ് വെള്ളറട ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിച്ചത്.
വേനൽ കടുത്തതോടെ തീപിടിത്തവും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചയ്ക്കു മുമ്പാണ് കുരിശുമല അടിവാരത്ത് ഹെക്ടർ കണക്ക് കൃഷി സ്ഥലങ്ങളിൽ അഗ്നിബാധ ഉണ്ടായത്. അടിക്കാടുകൾ പൂർണ്ണമായും കത്തി നശിച്ചു.
വെള്ളറടയിൽ ഫയർ യൂണിറ്റ് സ്ഥാപിച്ചാൽ കുന്നത്തുകാൽ,ആര്യങ്കോട്,അമ്പൂരി,ഒറ്റശേഖരമംഗലം എന്നീ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ സേവനം നൽകാൻ കഴിയും.
അപകടങ്ങളുടെ
തോത് വർദ്ധിക്കുന്നു
വെള്ളറടയിലും പരിസര പ്രദേശങ്ങളിലും തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഫയർ സ്റ്റേഷനുകളുടെ സഹായമാണ് തേടേണ്ടിവരുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. വേനൽ കടുത്തതോടെ കാട്ടുതീയും വ്യാപകമായി പടർന്നുപിടിക്കും. എന്നാൽ തീ കണ്ടയുടൻ ഫയർ ഫോഴ്സിനെ അറിയിച്ചാലും അത് വ്യാപകമാകുമ്പോൾ മാത്രമേ പാറശാലയിൽ നിന്നോ നെയ്യാറ്റിൻകരയിൽ നിന്നോ നെയ്യാർഡാമിൽ നിന്നോ എത്താൻ കഴിയുകയുള്ളൂ. നെയ്യാറ്റിൻകരയിൽ നിന്നും എത്തണമെങ്കിൽ 22 കിലോമീറ്ററും പാറശാലനിന്നും 16 കിലോമീറ്ററും നെയ്യാർ ഡാമിൽ നിന്നും 16 കിലോമീറ്ററും ദൂരമുണ്ട് വെള്ളറടയിൽ എത്താൻ. ഇവിടെ ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും കാട്ടുതീ പടർന്ന് ഹെക്ടർ കണക്ക് റബർ പുരയടിങ്ങൾ കത്തിനശിച്ചിട്ടുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |