കടയ്ക്കാവൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും അഞ്ചുതെങ്ങിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടി നിർമ്മിച്ച അങ്കണവാടിയിൽ കറണ്ടില്ല. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് ആറിലെ (പുത്തൻനട) പത്താം നമ്പർ അങ്കണവാടിയാണ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പിന്നിട്ടിട്ടും കറണ്ട് ലഭിക്കാത്തത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ഇരുപതോളം കുഞ്ഞുങ്ങളെ കറണ്ട് ഇല്ലാത്ത കെട്ടിടത്തിലിരുത്തിയാണ് ക്ലാസ് നടത്തുന്നത്. അന്ന് ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ചുവെന്ന് അധികൃതർ അവകാശപ്പെട്ട കെട്ടിടത്തിനാണ് വർഷം ഒന്ന് കഴിഞ്ഞിട്ടും ഇപ്പോഴും വൈദ്യുതി ലഭിക്കാത്തത്.
കുടിവെള്ളത്തിന്റെ കാര്യത്തിലും ഈ അങ്കണവാടി സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വല്ലപ്പോഴുമെത്തുന്ന കുടിവെള്ളം ഫോഴ്സ് കുറവായതിനാൽ ടാങ്കിൽ ശേഖരിക്കാൻ കഴിയാത്തത് ഇവിടത്തെ കുടിവെള്ള ഉപയോഗവും, ടോയ്‌ലെറ്റ് ഉപയോഗത്തെയും ബാധിച്ചിട്ടുണ്ട്. പലപ്പോഴും ജീവനക്കാർക്ക് ഇത്തരം ആവശ്യങ്ങൾക്ക് അയൽവക്കത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.
അടിയന്തരമായി തന്നെ ഈ വിഷയത്തിന്മേൽ പരിഹാര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം
ഉദ്ഘാടനം കഴിഞ്ഞിട്ടും...
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് 2000-2001 ഉപയോഗിച്ചാണ് ആറാം വാർഡ് പത്താം നമ്പർ അങ്കണവാടിക്കായി സ്വന്തം കെട്ടിടം നിർമിച്ചത്. 2020 നവംബർ ഒന്നിന് അന്നത്തെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്.
പോസ്റ്റ് സ്ഥാപിക്കാൻ പണമില്ല
വൈദ്യുതി ലഭിക്കാനായി പോസ്റ്റ് സ്ഥാപിക്കണമെന്നാണ് കെ.എസ്.സി.ബി അധികൃതർ പറയുന്നത്. ഇതിനായി 15000ത്തോളം രൂപ കെ.എസ്.സി.ബിക്ക് നൽകണം. ഈ തുക നൽകാൻ കഴിയാതെ പോയതാണ് വൈദ്യുതി കിട്ടാക്കനിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |