തൃശൂർ: കൃഷ്ണഭക്തിയുടെ പര്യായമായ ഭക്തമീരയെക്കുറിച്ചുള്ള നോവൽ 'മീര, ആത്മീയ സാഗരത്തിലെ പ്രണയത്തിര' 'മീരായന'മെന്ന പേരിൽ നൃത്തരൂപത്തിൽ അരങ്ങിലെത്തുന്നു. തൃപ്രയാർ 'നടനസാത്വിക'യുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലു മുതൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് കഥക് രൂപത്തിൽ ഒരു മണിക്കൂർ അവതരണമുണ്ടാകുക. കണ്ണൂർ സ്വദേശി ഇ.എം. ഹാഷിമാണ് നോവലെഴുതിയത്.
25 പുസ്തകങ്ങളുടെ രചയിതാവായ ഹാഷിമിന്റെ നോവലിന്റെ ആദ്യ നൃത്താവിഷ്‌കാരമാണിത്. മീരയെക്കുറിച്ച് വ്യത്യസ്തമായി നൃത്തമവതരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഉഷ നടനസാത്വിക ഈ പുസ്തകം വായിച്ചത്. രണ്ട് കൊല്ലം മുമ്പ് സ്‌ക്രിപ്‌റ്റെഴുതിയെങ്കിലും കൊവിഡിനെ തുടർന്ന് നീണ്ടു. ഗുരുവായൂരിന് പിന്നാലെ വർക്കല ശ്രീനാരായണ ഗുരുകുലത്തിലും അവതരിപ്പിക്കും. നടനസാത്വികയിലെ ഒലീവിയയും ജ്യോതികയുമാണ് മീരയും കൃഷ്ണനുമാകുക. മറ്റംഗങ്ങൾ: ദേവിക, ദക്ഷിണ, മീനാക്ഷി, രമ്യ, കീർത്തി, ധനശ്രീ, ഗായത്രി, പാർവണ, കൃഷ്ണവേണി.
കഥ ഇങ്ങനെ
ജോധ്പൂരിലെ രാജകുമാരിയായ മീര പതിനാറാം നൂറ്റാണ്ടിലാണ് ജനിച്ചത്. കൃഷ്ണനാണ് കുലദൈവം. ബാല്യം മുതൽ കൃഷ്ണഭക്ത. യൗവനത്തിൽ ഭോജരാജാവിന്റെ ഭാര്യയായെങ്കിലും കൃഷ്ണഭക്തി മൂലം വധശ്രമം ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ നേരിട്ടു. ഭർത്താവിന്റെ മരണശേഷം കൊട്ടാരം വിട്ട് കൃഷ്ണസ്തുതി പാടി നടന്ന് വൃന്ദാവനത്തിലെത്തി കൃഷ്ണനിൽ ലയിക്കുന്നു.
പ്രചോദനം 'മിസ്റ്റിക്കൽ വിമെൻ'
പത്രപ്രവർത്തനായി ദുബായിൽ ജോലിയിലിരിക്കെ പുസ്തകസ്‌നേഹിയായ അബ്ദുൾ വഹാബ് അൽ മല്ലവിയെ ഹാഷിം പരിചയപ്പെട്ടു. ഖത്തറിലേക്ക് മാറിയപ്പോൾ അദ്ദേഹത്തിന്റെ 40,000 പുസ്തകങ്ങൾ അയച്ചുകൊടുത്തത് ഹാഷിമായിരുന്നു. അവയിൽ മിസ്റ്റിക്കൽ വിമൻ എന്ന പേരിൽ മീര, തെരേസ, റാബിയ എന്നിവരെപ്പറ്റിയുള്ള പുസ്തകമാണ് ജോധ്പൂർ സന്ദർശിച്ച് മീരയെക്കുറിച്ചെഴുതാൻ പ്രേരിപ്പിച്ചത്. സൂഫിസത്തെക്കുറിച്ച് 10 പുസ്തകമെഴുതിയിട്ടുള്ള ഹാഷിം വർക്കല ശ്രീനാരായണ ഗുരുകുല കൺവെൻഷനിൽ സൂഫിസത്തെക്കുറിച്ച് പ്രസംഗിക്കാറുണ്ട്.
സമർപ്പിത ഭക്തിയിലൂടെ കൃഷ്ണനെ വിഗ്രഹത്തിൽ നിന്നിറക്കിക്കൊണ്ടുവന്ന മീരയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് മീരായനത്തിലുള്ളത്.
ഉഷ നടനസാത്വിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |