SignIn
Kerala Kaumudi Online
Wednesday, 19 June 2024 9.39 AM IST

അടിയൊഴുക്ക്, ഡീൽ, ക്രോസ് വോട്ട്... ശങ്കകളൊഴിയാതെ മുന്നണികൾ !

thrissur

തൃശൂർ: ജയം ഉറപ്പാണെന്ന് മൂന്ന് മുന്നണികളും നൂറുശതമാനം ആത്മവിശ്വാസത്തോടെ ആവർത്തിക്കുമ്പോഴും അടിയൊഴുക്കും ഡീലും ക്രോസ് വോട്ടുമെല്ലാം നേതൃത്വത്തിന്റെ ചർച്ചകളിൽ നിന്ന് ഒഴിയുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുൻപ് വീറുറ്റ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട തൃശൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് തീർന്നപ്പോഴും തിരഞ്ഞെടുപ്പ് ചർച്ച തുടരുകയാണ്. ഇത്രയേറെ പണവും അദ്ധ്വാനവും ചെലവഴിച്ചിട്ടും പെട്ടിയിൽ വീണ വോട്ടുകൾ കുറവായിപ്പോയതിന്റെ കാര്യകാരണം എത്ര ചിന്തിച്ചിട്ടും മുന്നണി നേതൃത്വങ്ങൾക്ക് പിടികിട്ടിയിട്ടില്ല.
2014ലെ പോളിംഗിലേത് പോലെയുള്ള കണക്കുകളാണ് ഏഴ് നിയോജകമണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ 5.05% കുറവാണ് ഇത്തവണ. വോട്ടർമാരുടെ വർദ്ധനയിൽ തൃശൂർ റെക്കോർഡിട്ടിട്ടും ഇതെങ്ങനെ സംഭവിച്ചെന്നാണ് ഉയരുന്ന ചോദ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരെ പുതുതായി ചേർത്തത് തൃശൂരായിരുന്നു, 1,46,656. ഏഴ് നിയോജക മണ്ഡലങ്ങളിലും നാലുമുതൽ അഞ്ചുവരെ ശതമാനം പോളിംഗ് കുറവുണ്ട്. മൂന്ന് മുന്നണികളും പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിൽ പോളിംഗ് കുറയുകയും ചെയ്തു.

അടിയൊഴുക്ക് ആശങ്ക

അവസാനനിമിഷം ഏതെങ്കിലും അടിയൊഴുക്കുണ്ടായോയെന്ന ആശങ്ക മൂന്ന് മുന്നണികൾക്കുമുണ്ട്. എല്ലാ നിയോജക മണ്ഡലങ്ങളിലും 5000 മുതൽ 10,000 വരെ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ട് ചെയ്തിട്ടുണ്ട്. നാട്ടിക, ഗുരുവായൂർ, ഇരിങ്ങാലക്കുട മേഖലകളിലാണ് കൂടുതൽ സ്ത്രീ വോട്ടർമാർ വോട്ട് കുത്തിയത്. തിരഞ്ഞെടുപ്പ് ഫലത്തെ ഇത് രാഷ്ട്രീയമായി ഏത് ദിശയിലേക്ക് തിരിക്കുമെന്ന ആശങ്ക എല്ലാ പാർട്ടികൾക്കുമുണ്ട്. പ്രത്യേകിച്ചും താരസാന്നിദ്ധ്യമായി സുരേഷ് ഗോപിയെ രംഗത്തിറക്കിയ സാഹചര്യത്തിൽ. പക്ഷേ സംഘടനാ സംവിധാനം കാര്യമായി പ്രവർത്തിച്ചതിനാൽ വോട്ട് മറിയില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് - എൽ.ഡി.എഫ് പ്രവർത്തകർ. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആരെ തുണയ്ക്കുമെന്ന ആശങ്ക മൂന്ന് മുന്നണികൾക്കുമുണ്ട്.

കനത്ത സുരക്ഷയിൽ യന്ത്രങ്ങൾ

ഗവ. എൻജിനീയറിംഗ് കോളേജിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ. സി.ആർ.പി.എഫും പൊലീസും ഉൾപ്പെട്ട വൻ സംഘമാണ് സുരക്ഷയൊരുക്കുന്നത്. അഞ്ച് കെട്ടിടങ്ങളിലായാണ് ഇവിടെ സ്‌ട്രോംഗ് റൂം സജ്ജീകരിച്ചത്. രണ്ട് കെട്ടിടത്തിൽ മാത്രം രണ്ടുവീതം മണ്ഡലങ്ങളിലെ യന്ത്രങ്ങളുണ്ട്. സ്‌ട്രോംഗ് റൂമുകൾക്ക് തൊട്ടുമുന്നിൽ സി.ആർ.പി.എഫ്. ഭടന്മാരാണ് തോക്കുമായി നിൽക്കുന്നത്. പൊലീസിന്റെ രണ്ട് സുരക്ഷാവലയവുമുണ്ട്. ആകെ 148 പൊലീസുകാരെയാണ് നിയോഗിച്ചത്. ക്യാമ്പിൽ നിന്നുള്ളവരാണ് ഏറെയും. കോളേജ് പൂർണമായും സി.സി.ടി.വി നിരീക്ഷണത്തിലാണ്. നൂറുകണക്കിന് ക്യാമറകളുമുണ്ട്. ഒരു കൺട്രോൾ യൂണിറ്റും ഏതുനേരവും വാഹന പട്രോളിംഗുമുണ്ട്. അഞ്ച് വാഹനങ്ങളാണ് ഇതിനായുള്ളത്.

അന്തിമപോളിംഗ് ചിത്രം

പോളിംഗ്: 72.9 %

വോട്ടർമാർ: 14,83,055
വോട്ട് ചെയ്തത്: 10,81,125
പുരുഷ വോട്ടർമാർ: 509052 (71.87%)
സ്ത്രീവോട്ടർമാർ: 572067 (73.84%)
ട്രാൻസ്‌ജെൻഡർ: 6 (30%)

മണ്ഡലം, പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ ക്രമത്തിൽ:

ഗുരുവായൂർ 69512, 85347, 1

മണലൂർ 78296, 88760, 0

ഒല്ലൂർ 76677, 80645, 0

തൃശൂർ 63252, 68604, 0

നാട്ടിക 74176, 85404, 3

ഇരിങ്ങാലക്കുട 71547, 81560, 2

പുതുക്കാട് 75592, 81747, 0

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SURESH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.