തൃശൂർ : ജില്ലയിൽ വെസ്റ്റ് നൈൽ പനി രണ്ട് പേർക്ക് സ്ഥിരീകരിച്ചു. വെള്ളാങ്കല്ലൂർ, വാടാനപ്പിള്ളി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡി.എം.ഒ ടി.പി.ശ്രീദേവി പറഞ്ഞു. ഇത്തരത്തിൽ ആർക്കും രോഗലക്ഷണം കണ്ടിട്ടില്ലെന്നും ഡി.എം.ഒ പറഞ്ഞു. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണം. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണം പ്രകടമായി അനുഭവപ്പെടാറില്ല.
ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണം കാണാമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വെസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധം വസ്ത്രം ധരിക്കുക, കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനം പുരട്ടുക തുടങ്ങിയവയാണ് മറ്റ് മാർഗ്ഗങ്ങളാണ്.
ആറ് ദിവസം, 17 പേർക്ക് ഡെങ്കി
ഈ മാസം ആറ് വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 17 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 35 പേരെ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലാക്കി. പുത്തൂർ, കോർപ്പറേഷൻ, മുളങ്കുന്നത്തുകാവ്, പോർക്കുളം, വാടാനപ്പിള്ളി, പാണഞ്ചേരി, മാടക്കത്തറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാല് മാസത്തിനുള്ളിൽ 550 ഓളം പേർക്കാണ് സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിച്ചിരുന്നു.
കൊതുകുനിർമ്മാർജ്ജനത്തിന് ഒരുക്കം
കൊതുകു പരത്തുന്ന രോഗങ്ങൾ പെരുകിയതോടെ കൊതുകുനശീകരണ പ്രവർത്തനം ശക്തമാക്കി. വാർഡ് തലത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും ശക്തമാക്കി. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. 15 നുള്ളിൽ പഞ്ചായത്ത് തലങ്ങളിൽ ജാഗ്രതാസമിതി ചേരും. 25 നകം സ്‌പെഷ്യൽ ഡ്രൈവ് നടത്തും.
ഒരാഴ്ച്ച, 2500ഓളം പേർക്ക് പനി
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2432 പേർക്കാണ് പനി സ്ഥിരീകരിച്ചത്. പ്രതിദിനം അഞ്ഞൂറിന് മുകളിൽ കടന്നിട്ടില്ലെങ്കിലും വർഷക്കാലം ആരംഭിക്കുന്നതോടെ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |