തൃശൂർ: സ്വരാജ് റൗണ്ടിൽ അപകടം ഒഴിവാക്കാൻ ഇന്നർ ട്രാക്കിൽ നിരോധനം ഏർപ്പെടുത്തി മാസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും എല്ലാ ട്രാക്കുകളിൽ കൂടിയും ചീറിപ്പായുകയാണ് സ്വകാര്യബസുകൾ. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കൂടിയ ബസ് ഉടമകളുടെയും, തൊഴിലാളികളുടെയും, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് കഴിഞ്ഞ മാർച്ചിൽ തൃശൂർ റൗണ്ടിൽ ലൈൻ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കാൻ തീരുമാനിച്ചത്.
ചെറുവാഹനങ്ങൾക്ക് മാത്രമായി പ്രത്യേക ട്രാക്ക് മാർച്ച് മുതൽ നടപ്പാക്കാൻ തീരുമാനിച്ചതായി മാർച്ച് ഏഴിന് സിറ്റി പൊലീസ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകളെ രേഖാമൂലം അറിയിച്ചിരുന്നു.
തേക്കിൻകാട് മൈതാനത്തോട് ചേർന്നുള്ള ഇന്നർ ട്രാക്കിൽ യാതൊരു കാരണവശാലും ബസുകൾ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അറിയിപ്പ്. എന്നാൽ അത് ഇതുവരെ നടപ്പായിട്ടില്ല. ചെറുവാഹനങ്ങൾക്കുള്ള ട്രാക്ക് ഇതുവരെ കൃത്യമായി മാർക്ക് ചെയ്യുകയോ, അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ, പൊലീസ് നിരീക്ഷണം കർശനമാക്കുകയോ ചെയ്തിട്ടില്ല. ബസ് ഡ്രൈവർമാർക്ക് ബോധവത്കരണവും നടത്തിയിട്ടില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുചക്ര വാഹന യാത്രക്കാർ രക്ഷപ്പെടുന്നത്. മഴക്കാലമായതോടെ അപകടസാദ്ധ്യത കൂടിയതായും ബസുകൾക്ക് അമിതവേഗമുള്ളതായും യാത്രക്കാർ പറയുന്നു.
പൊലീസിന്റെ തീരുമാനങ്ങൾ
മൈതാനത്തോട് ചേർന്ന ട്രാക്കിലേക്ക് ബസുകൾ കടന്നാൽ നടപടി.
വലിയ വാഹനങ്ങൾക്ക് മറ്റ് രണ്ട് ട്രാക്ക് മാത്രം ഉപയോഗിക്കാം.
നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കും.
തുടർച്ചയായ ദിവസങ്ങളിൽ പരിശോധനകളുണ്ടാകും.
പരാതികൾ പലതരം
നിരവധി ക്യാമറകൾ ഉണ്ടായിട്ടും ഡ്രൈവർമാർക്കെതിരെ നടപടിയില്ല
പല ബസുകളും അശ്രദ്ധമായും, അമിത വേഗത്തിലും പായുന്നു.
ശക്തൻ നഗറിലും പടിഞ്ഞാറെക്കോട്ടയിലും ഓടുന്നത് നിശ്ചിത ട്രാക്ക് തെറ്റിച്ച്
റോഡ് മുറിച്ചു കടക്കാൻ ജീവൻ പണയം വെയ്ക്കണം
സീബ്രാലൈനിലൂടെ കടക്കുമ്പോൾ, ബസുകൾ അടക്കമുള്ള വാഹനങ്ങൾ നിറുത്തുന്നില്ല.
തീരുമാനം അട്ടിമറിക്കുന്നു
തൃശൂർ റൗണ്ടിൽ ഉണ്ടായ നിരവധി അപകടമരണങ്ങൾക്ക് ശേഷം അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരം സിറ്റി പൊലീസ് മുൻ കമ്മിഷണർ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഏതാനും ദിവസത്തെ പരിശോധന കൊണ്ട് മാത്രം അപകടം ഒഴിവാകുകയില്ല.
ജെയിംസ് മുട്ടിക്കൽ,
ചെയർമാൻ
ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |