വടക്കാഞ്ചേരി : ഒല്ലൂർ - വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പീച്ചി വാഴാനി വിനോദസഞ്ചാര ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽ. തെക്കുംകര കരുമത്ര ആരോഗ്യ മാതാ ദേവാലയം മുതൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് സെന്റർ വരെ റോഡ് ആകെ തകർന്ന നിലയിലാണ്. വേനൽക്കാലത്ത് കടുത്ത പൊടി ശല്യമാണെങ്കിൽ കാലവർഷത്തിൽ ചെളിയുടെയും വെള്ളക്കെട്ടിന്റെയും പിടിയിലാണ് ഈ ഭാഗങ്ങൾ.
വാഹനയാത്രികർ ഇതുമൂലം ദുരിതത്തിലാണ്. സമയത്ത് ഓടിയെത്താനാകാത്തതിനാൽ ബസ് ജീവനക്കാർ അനുഭവിക്കുന്ന പ്രയാസവും ചില്ലറയല്ല. ദേശീയപാത 544ലെ മുടിക്കോട് നിന്നാരംഭിച്ച് വടക്കാഞ്ചേരി - വാഴാനി റോഡിലെ കരുമത്ര സെന്ററിൽ അവസാനിക്കുന്ന 18.65 കിലോമീറ്റർ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതിയാണ് പീച്ചി - വാഴാനി ടൂറിസം ഇടനാഴി. കഴിഞ്ഞ സെപ്തംബറിൽ ഉദ്ഘാടനം ചെയ്ത പദ്ധതി 18 മാസം കൊണ്ട് പൂർത്തീകരിക്കേണ്ടതാണ്. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ കരുമത്ര സെന്റർ വരെയുള്ള 11.65 കിലോമീറ്റർ ദൂരമാണ് നവീകരിക്കുക. 58.8 കോടിയുടേതാണ് പദ്ധതി. കിഫ്ബിയുടെ ഗതാഗത പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രത്യേകമായി രൂപീകരിച്ച റോഡ് ആൻഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) തൃശൂർ, എറണാകുളം യൂണിറ്റിനാണ് പദ്ധതി നിർവഹണച്ചുമതല.
പഴയ റോഡ് പൂർണമായും പൊളിച്ചുനീക്കി ആധുനിക രീതിയിലാണ് നിർമ്മാണം. ഏഴ് മീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ വാഹനപാതയാക്കി ആകെ 11 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. സാമ്പത്തിക പ്രതിസന്ധിയും ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കരാറുകാരന്റെ വാഹനങ്ങൾ തെക്കുംകര പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂട്ടിയിട്ടിരിക്കുകയാണ്. പല വാഹനങ്ങളും ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയ നിലയിലാണ്.
നിർമ്മാണം ഇങ്ങനെ
ആവശ്യമായ ഇടങ്ങളിൽ കാനകൾ, കലുങ്കുകൾ
ജംഗ്ഷനുകളിൽ ഫുട്പാത്തോട് കൂടിയ കാന
ബസ് ബേകൾ, ബസ് ഷെൽറ്ററുകൾ, റോഡ് സേഫ്‌റ്റി സംവിധാനങ്ങൾ
സാമ്പത്തിക പ്രതിസന്ധിയില്ല
നിർമ്മാണത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല. കരാറുകാരന് കുടിശ്ശിക ഒന്നുമില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് തടസപ്പെടുന്നതിന് വഴിവെച്ചത്. തൊഴിലാളികളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. അവരെല്ലാം നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്തിയാൽ പ്രവൃത്തിയിൽ ഗതിവേഗമുണ്ടാകും.
(പൊതുമരാമത്ത് നിരത്ത് വിഭാഗം)
നിർമ്മാണ സ്തംഭനമില്ല
പദ്ധതി അതിവേഗം പൂർത്തിയാക്കും. മഴയിൽ പല സ്ഥലത്തും വെള്ളം കയറിയതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് നിറുത്തി വയ്ക്കുന്നതിലേക്ക് നയിച്ചത്. മറ്റ് തടസം ഒന്നുമില്ല.
ടി.വി.സുനിൽ കുമാർ
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്
നിർമ്മാണ സ്തംഭനത്തെ തുടർന്ന് കരാറുകാരന്റെ വാഹനങ്ങൾ തെക്കുംകര പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂട്ടിയിട്ട നിലയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |