
തൃശൂർ: ജില്ലയുടെ പുതിയ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. നിലവിലെ കളക്ടർ അർജുൻ പാണ്ഡ്യൻ കാസർകോട്ടേയ്ക്ക് സ്ഥലംമാറി പോയതോടെയാണ് ശിഖ സുരേന്ദ്രൻ കളക്ടറായി എത്തിയത്. ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്നാണ് കളക്ടറായി ചുമതലയേൽക്കുന്നത്. ഇന്നലെ രാവിലെ കളക്ടറേറ്റിലെത്തിയ ശിഖ സുരേന്ദ്രനെ എ.ഡി.എം ആർ.മനോജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കളക്ടറുടെ ചേംബറിൽ അർജുൻ പാണ്ഡ്യൻ ബൊക്കൈ നൽകി. അമ്മ സിലോ, മകൾ സാൻവി ശങ്കരി, സഹോദരി നിവ സുരേന്ദ്രൻ തുടങ്ങിയവർക്കൊപ്പമാണ് ചുമതലയേൽക്കാൻ എത്തിത്.
മുന്നിലുള്ളത് തിരഞ്ഞെടുപ്പും പൂരവും
കളക്ടറെന്ന നിലയിൽ പ്രധാനമായും മുന്നിലുള്ളത് വരാൻ പോകുന്ന തിരഞ്ഞെടുപ്പും തൃശൂർ പൂരവുമാണെന്ന് കളക്ടർ ശിഖ സുരേന്ദ്രൻ. അത് ഭാഗിയാക്കണം. നേരത്തെ പൂരം പ്രവർത്തനത്തിൽ പങ്കാളിയാകാൻ സാധിച്ചിട്ടുണ്ട്. ജില്ലയിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
എത്തിയത് അച്ഛനുമൊന്നിച്ചുള്ള ഫോട്ടോ സഹിതം
കളക്ടറായി ചുമതലയേൽക്കാൻ ശിഖ സുരേന്ദൻ എത്തിയത് പിതാവ് സുരേന്ദ്രനൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു. കളക്ടറുടെ സീറ്റിലിരിക്കും മുമ്പ് ഫോട്ടോ മേശയിൽ വച്ച് അതിൽ തൊട്ടാണ് ചുമതലയേറ്റത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കളക്ടർ മോഹം പാകി സഹായങ്ങളുമായി എപ്പോഴും ഒപ്പം ഉണ്ടായിരുന്നു അച്ഛൻ. സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്കുകാരിയായിരുന്നു ശിഖ.
അർജുൻ പാണ്ഡ്യന് യാത്ര അയപ്പ്
തൃശൂർ: കാസർകോട്ടേയ്ക്ക് സ്ഥലംമാറി പോകുന്ന കളക്ടർ അർജുൻ പാണ്ഡ്യന് കളക്ടറേറ്റിൽ വൈകാരികമായ യാത്ര അയപ്പ്. പലരും സങ്കടത്തോടെയാണ് കളക്ടറെ യാത്രയാക്കിയത്. സബ് കളക്ടർ അഖിൽ വി.മേനോൻ, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം എ.മനോജ്, ഡെപ്യൂട്ടി കളക്ടർ പി.എ.വിഭൂഷണൻ എന്നിവരും അദ്ദേഹത്തെ യാത്രയാക്കാനെത്തി. തൃശൂരിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ നൽകിയ സ്‌നേഹമാണ് ഏറ്റവും വലിയ നേട്ടമെന്ന് അർജുൻ പാണ്ഡ്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |