
തൃശൂർ: പൂരം കുടമാറ്റത്തിന് തിരുവമ്പാടിയും പാറമേക്കാവും എന്താണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന ആകാംക്ഷ പോലെയാണ് തൃശൂരിൽ സ്ഥാനാർത്ഥികൾ ആരാകുമെന്ന ജനങ്ങളുടെ കാത്തിരിപ്പ്. തുടർച്ചയായി അഞ്ചു തവണ കൈപിടിച്ച് നടന്ന തൃശൂർ മണ്ഡലം കഴിഞ്ഞ രണ്ടു തവണ കൈവിട്ടുപോയത് തിരിച്ചുപിടിക്കാനുള്ള വാശിയിലാണ് യു.ഡി.എഫ്. 1991 മുതൽ 2016 വരെ തേറമ്പിൽ രാമകൃഷ്ണൻ വിജയിച്ചിരുന്ന തൃശൂർ പദ്മജ വേണുഗോപാൽ മത്സരിച്ചതോടെയാണ് നഷ്ടമായത്. 2016ൽ സി.പി.ഐയിലെ വി.എസ്.സുനിൽകുമാറും പിന്നീട് പി.ബാലചന്ദ്രനും വിജയിച്ചു. കാലുവാരിയെന്ന് ആരോപണമുന്നയിച്ച് പാർട്ടി വിട്ട പദ്മജ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായാണ് എത്തുന്നത്. പരസ്യ പ്രഖ്യാപനമായിട്ടില്ലെങ്കിലും പ്രചാരണത്തിന് പദ്മജ തുടക്കംകുറിച്ചു. എതിർ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞിട്ടില്ല.
യു.ഡി.എഫിലും എൽ.ഡി.എഫിലും പലരുടെയും പേരുകൾ പുറത്തുവരുന്നുണ്ടെങ്കിലും ആര് മത്സരിക്കുമെന്നറിയാൻ കാത്തിരിക്കണം. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ടി.വി.ചന്ദ്രമോഹൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, മുൻ മേയർ രാജൻ പല്ലൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. കോർപറേഷനിലേക്ക് മത്സരിക്കാതെ രാജൻ പല്ലൻ മാറിനിന്നത് നിയമസഭയിലേക്ക് പരിഗണിക്കുമെന്ന മോഹം നൽകിയതിനാലാണെന്ന് സംസാരമുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ കെ.സി.വേണുഗോപാലിന്റെ ഇടപെടലുണ്ടാകുമെന്നതിൽ തർക്കമില്ല.
10 വർഷമായി എൽ.ഡി.എഫിന്റെ കൈവശമായിരുന്ന തൃശൂർ കോർപറേഷൻ വൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചതാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലടക്കം ഭൂരിപക്ഷം ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് മണ്ഡലം നിലനിറുത്താമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്.
ബാലചന്ദ്രൻ മത്സരിക്കുമോ..?
ഒരു തവണ കൂടി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പി.ബാലചന്ദ്രൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മന്ത്രി കെ.രാജനടക്കമുള്ള സി.പി.ഐ നേതാക്കൾക്ക് മൂന്നാം ടേമും മത്സരിക്കാൻ അവസരം കൊടുക്കുമ്പോൾ തന്നെ ഒഴിവാക്കുന്നത് മര്യാദയല്ലെന്നാണ് നിലപാട്. എന്നാൽ പി.ബാലചന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് പാർട്ടിക്കുള്ളിൽ തന്നെ വിയോജിപ്പുണ്ട്. മുൻ മന്ത്രി വി.എസ്.സുനിൽകുമാറിനെ രംഗത്തിറക്കുന്നതിനോടും വിയോജിപ്പുണ്ട്. പുതുമുഖങ്ങളെ രംഗത്തിറക്കാനുള്ള തീരുമാനമുണ്ടായാൽ വി.എസ്.പ്രിൻസിനാണ് സാധ്യത.
2021ലെ വോട്ടു നില
പി.ബാലചന്ദ്രൻ - 44263
പദ്മജ വേണുഗോപാൽ - 43317
സുരേഷ് ഗോപി - 40457
ഭൂരിപക്ഷം - 946
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |