തൃശൂർ : വടക്കാഞ്ചേരി വാഴക്കോട് പാറമട സ്‌ഫോടനക്കേസിൽ അറസ്റ്റിലായത് ആറിൽ രണ്ട് പ്രതികൾ മാത്രം. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നിലവിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുള്ളൂർക്കര വാഴക്കോട് സ്വദേശികളായ കുണ്ടുവളപ്പിൽ വീട്ടിൽ ഉമ്മർ (43), കുറ്റിയം മൂച്ചിക്കൽ വീട്ടിൽ അബൂബക്കർ (43) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് ഡിസ്ചാർജ്ജായാലേ ഇവരെ അറസ്റ്റ് ചെയ്യാനാകൂ.
അതേസമയം ആശുപത്രിയിൽ ബോധപൂർവ്വം തുടരുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എ.സി.പി പി. ശശികുമാർ പാലക്കാട് ഡിവൈ.എസ്.പിയായി സ്ഥലം മാറിയതോടെ പുതിയ എ.സി.പി രാജേഷിനാണ് അന്വേഷണ ചുമതല.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഒന്നാം പ്രതി അബ്ദുൾ നൗഷാദ് നടത്തിയിരുന്ന കരിങ്കൽ ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനായി അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ നശിപ്പിച്ചു കളയാൻ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത് എന്നാണ് കണ്ടെത്തൽ.
മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി
കളക്ടറുടെ നിർദ്ദേശ പ്രകാരം സ്‌ഫോടനവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി. തൃശൂർ ആർ.ഡി.ഒ എൻ.കെ കൃപയുടെ നേതൃത്വത്തിലാണ് അന്വേഷണം. 15 ദിവസത്തിനുള്ളിൽ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടു. പൊലീസിൽ നിന്നും പ്രദേശവാസികളിൽ നിന്നും മൊഴിയെടുത്ത ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക.
കോൺഗ്രസ് ധർണ്ണ
വാഴക്കോട് സി.പി.എം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വക അനധികൃത ക്വാറിയിലെ വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും, നിരവധി വീടുകൾക്ക് കേടുപാടുണ്ടാകുകയും ചെയ്ത സംഭവം ഉന്നതതല ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി, വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, അജിത് കുമാർ, ജോണി മണിച്ചിറ, ഷാഹിദാ റഹ്മാൻ, ജിജോ കുര്യൻ, നാരായണൻകുട്ടി, എൻ.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |