തൃശൂർ: കർഷകന്റെ വിയർപ്പിന് ഇരട്ടി മൂല്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 1050 കൃഷിസ്ഥലങ്ങൾ മാതൃകാ കൃഷിയിടങ്ങളാകും. ഒരു കൃഷിഭവന് കീഴിൽ 10 മാതൃകാ കൃഷിയിടങ്ങളുണ്ടാകും. വിത്ത് സംഭരണം മുതൽ വിപണനം വരെയുള്ള കാര്യങ്ങളിൽ കർഷകർക്ക് ഉപദേശങ്ങളും സാങ്കേതിക സഹായവും നൽകും. കർഷകന്റെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കൃഷിയിടങ്ങൾ കാർഷിക, മൃഗസംരക്ഷണ, മത്സ്യക്കൃഷി എന്നിവയെ സംയോജിപ്പിച്ച് ഓരോ കൃഷിയിടവും ഓരോ യൂണിറ്റാക്കി മാറ്റും. ഉത്പാദനത്തിനൊപ്പം വിപണനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കൃഷിഭവന് കീഴിൽ വന്ന അപേക്ഷകളിൽ നിന്നാണ് മാതൃകാ കൃഷിയിടങ്ങൾ തെരഞ്ഞെടുത്തത്. ഒരു പഞ്ചായത്തിൽ ഒരു സംയോജിത കൃഷിയിടം വീതം തെരഞ്ഞെടുത്ത് ധനസഹായവും നൽകും.
എഫ്.പി.ഒ രൂപീകരിക്കും
ഇതിന്റെ തുടർച്ചയായി ഉത്പാദനം, സംഭരണം, വിപണനം എന്നിവയിൽ ഏകീകൃത രൂപമുണ്ടാക്കാൻ ഒരു ബ്ലോക്കിലെയോ രണ്ട് ബ്ലോക്കിലെയോ കർഷകരെ സംയോജിപ്പിച്ച് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിക്കും. നൂറ് പേരാണ് ഒരു എഫ്.പി.ഒയിൽ ഉണ്ടാകുക. ആദ്യഘട്ടത്തിൽ പത്ത് എണ്ണമുണ്ടാക്കും. കൃഷിഭവന് കീഴിലെ കൃഷിക്കൂട്ടങ്ങൾ വഴി ഉത്പന്നങ്ങളുടെ സംഭരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി ഓൺലൈൻ മാർക്കറ്റിംഗും പ്രോത്സാഹിപ്പിക്കും. ഒരു പഞ്ചായത്തിൽ ഒരു ഫാം സ്‌കൂൾ രൂപീകരിക്കാനുള്ള നടപടിയും സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |