പതിനായിരങ്ങൾ പങ്കെടുത്ത കർഷക മഹാ സമ്മേളനം
തൃശൂർ: നിരവധി സമരപോരാട്ടങ്ങൾക്ക് വേദിയായ തൃശൂരിൽ ചരിത്രം കുറിച്ച് കിസാൻ സഭ ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ചു. ഇന്നലെ തേക്കിൻക്കാട് മൈതാനിയിൽ നടന്ന മഹാകർഷക സമ്മേളനത്തോടെയാണ് നാലു ദിവസം നീണ്ടു നിന്ന 35-ാം അഖിലേന്ത്യ സമ്മേളനത്തിന് സമാപനം കുറിച്ചത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏണ്ണൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന്റെ സമാപനവും ഉജ്ജ്വലമായി.
സമ്മേളത്തിൽ പങ്കെടുത്ത പ്രതിനിധികൾ ശക്തൻ കേന്ദ്രീകരിച്ച് കർഷക സംഘത്തിന്റെ പുതിയ ഭാരവാഹികളുടെയും സംഘാടക സമിതി ഭാരാവാഹികളുടെയും നേതൃത്വത്തിൽ കർഷക റാലിയായി സമ്മേളന നഗരിയായി വിദ്യാർത്ഥി കോർണറിൽ എത്തി. ഇവരെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പതിനായിരങ്ങൾ ചേർന്ന് സ്വീകരിച്ചു. ഗതാഗത പ്രശ്‌നം ഒഴിവാക്കാനായി കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കിയിരുന്നു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ള അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ, ഹനൻ മൊള്ള, സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ, മന്ത്രി ആർ. ബിന്ദു, സംഘാടക സമിതി ജനറൽ കൺവീനർ എ.സി. മൊയ്തീൻ, മന്ത്രി കെ. ബാലഗോപാൽ, എം. വിജയകുമാർ, പി. കൃഷ്ണപ്രസാദ്, വത്സൻ പനോളി, എം. സ്വരാജ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എം. വിജയകുമാർ, എൻ.ആർ. ബാലൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ബേബി ജോൺ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, കെ.വി. അബ്ദുൾ ഖാദർ, എം.കെ. കണ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും അരങ്ങേറി.
അടിച്ചമർത്തപ്പെട്ട സാധാരണക്കാർക്കും വേണ്ടിയുള്ള സമരങ്ങൾ കിസാൻ സഭ ഏറ്റെടുക്കും: വിജു കൃഷ്ണൻ
തൃശൂർ: കർഷകർക്കുവേണ്ടി മാത്രമല്ല, അടിച്ചമർത്തപ്പെട്ട മുഴുവൻ സാധാരണക്കാർക്കും വേണ്ടിയുള്ള സമരങ്ങൾ കിസാൻ സഭ ഏറ്റെടുക്കുമെന്ന് കിസാൻ സഭ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിജു കൃഷ്ണൻ. സംയുക്ത കിസാൻ മോർച്ചയുടെ സമരവുമായി ചേർന്നു മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനമെന്നും ബിജു കൃഷ്ണൻ പറഞ്ഞു.
ഏപ്രിൽ അഞ്ചിനു ഡൽഹിയിൽ സംഘടിപ്പിക്കുന്ന മസ്ദൂർ കിസാൻ മഹാറാലിയിൽ പങ്കെടുക്കുന്ന 10 ലക്ഷം കർഷകർ നരേന്ദ്രമോദിയുടെ വാഗ്ദാന ലംഘനത്തിനുള്ള ശക്തമായ മറുപടി നൽകും. കർഷകർക്കും തൊഴിലാളികൾക്കും അനുകുലമായ തീരുമാനങ്ങളുണ്ടാകുന്നതുവരെ സമരം തുടരും. സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരത്തിൽ കിസാൻ സഭയിൽ നിന്നു വൻ പങ്കാളിത്തമുണ്ടാകുമെന്നും വിജു കൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |