കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനമായ കുരുംബാമ്മയുടെ ക്ഷേത്രത്തിനകത്തേക്ക് ഒരാൾ അതിക്രമിച്ചു കടന്ന് വിഗ്രഹത്തിനും ദീപസ്തംഭം മുതലായവയ്ക്കും കേടുപാട് വരുത്തിയ സംഭവത്തിൽ ക്ഷേത്രാചാര പ്രകാരമുള്ള പ്രതിവിധികൾ ഉടനുണ്ടാകുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു. ക്ഷേത്രം തന്ത്രി, തമ്പുരാൻ പ്രതിനിധി എന്നിവരുടെ നേതൃത്വത്തിൽ വിഗ്രഹം താന്ത്രികവിധി പ്രകാരം പൂർവസ്ഥിതിയിലാക്കി പഞ്ചപുണ്യാഹവും താല്കാലിക പ്രായശ്ചിത്തമെന്ന നിലയ്ക്ക് പൂജയും നേദ്യവും കഴിച്ചിരുന്നു. ഇത് താത്കാലികമായുള്ള താന്ത്രിക ചടങ്ങാണ്. കേടുപാട് സംഭവിച്ച വിഗ്രഹം മാറ്റി പുന:പ്രതിഷ്ഠ നടത്തുന്നതിന് ആവശ്യമായ നിർദ്ദേശം രേഖാമൂലം തരുന്നതിന് 24ന് തന്നെ ക്ഷേത്രം തന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തന്ത്രിയുടെയും തമ്പുരാന്റെയും നിർദ്ദേശ പ്രകാരം താന്ത്രിക വിധിപ്രകാരം പുന:പ്രതിഷ്ഠയും മറ്റ് അനുബന്ധ ചടങ്ങുകളും കാലതാമസമില്ലാതെ നടത്തുമെന്നും ദേവസ്വം മാനേജർ അറിയിച്ചു.
കുരുംബാമ്മ ക്ഷേത്രാക്രമണം: സി.പി.എം അപലപിച്ചു
കൊടുങ്ങല്ലൂർ: തെക്കേ നടയിലെ ശ്രീകുരുംബാമ്മ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്ത സംഭവത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് അപലപിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രപരിസരം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ പേരിൽ നാട്ടിൽ അശാന്തി പടർത്താനും ചേരിതിരിവ് സൃഷ്ടിക്കാനും ചില ഗൂഢശക്തികൾ ശ്രമിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ സാംസ്‌കാരിക മതേതര ശക്തികളുടെ ഇടപെടലിലൂടെ അതിന് തടയിടാനായി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നാട്ടിൽ സമാധാനവും ശാന്തിയും നിലനിറുത്തുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണമെന്നും എം.എം.വർഗീസ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ചന്ദ്രശേഖഘരൻ, നേതാക്കളായ കെ.വി.രാജേഷ്, കെ.കെ.അബീദലി, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, എം.എസ്.മോഹനൻ, ടി.പി. പ്രബേഷ് എന്നിവരും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |