ധന അവലോകന നയം ഇന്ന്
കൊച്ചി: റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരം കുറയും.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ധന അവലോകന സമിതി യോഗമാണിത്. 2022 ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനം
ലക്ഷ്മീകടാക്ഷം പ്രതീക്ഷിച്ച് ഇടത്തരക്കാർ
പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായ നികുതി ഒഴിവാക്കിയ ധനമന്ത്രി നിർമ്മല സീതാരാമന്റെ പാത റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയും പിന്തുടരുമോയെന്നാണ് വിപണി കാത്തിരിക്കുന്നത്. ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമായതിനാൽ വായ്പകളുടെ അധിക ഭാരം ഇടത്തരക്കാരെ വലയ്ക്കുകയാണ്. പലിശ നിരക്ക് കാൽ ശതമാനം കുറഞ്ഞാൽ ഒരു ലക്ഷം രൂപയുടെ വായ്പയുടെ ഇ.എം.ഐ 120 രൂപയ്ക്കടുത്ത് താഴും.
വിപണിയിലെ പണലഭ്യത ഉയർത്താൻ ആവശ്യമായ നടപടി റിസർവ് ബാങ്ക് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ
ധനമന്ത്രി നിർമ്മല സീതാരാമൻ
അനുകൂല സാഹചര്യം
1.ഡിസംബറിൽ നാണയപ്പെരുപ്പം നാല് മാസത്തിനിടെയിലെ താഴ്ന്ന നിരക്കായ 5.22 ശതമാനത്തിലെത്തി
2. ജൂലായ് മുതൽ സെപ്‌തംബർ ത്രൈമാസത്തിൽ ജി.ഡി.പി വളർച്ച 5.4 ശതമാനത്തിലേക്ക് താഴ്ന്നു
3. ഉയർന്ന പലിശ നിരക്ക് നഗര ഉപഭോഗത്തെയും ഭവന, വാഹന മേഖലകളെയും തളർത്തുന്നു
വെല്ലുവിളികൾ
1. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം സൃഷ്‌ടിക്കുന്ന ആഗോള ധന അനിശ്ചിതത്വം
2. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |