SignIn
Kerala Kaumudi Online
Thursday, 19 February 2026 2.31 AM IST

അമേരിക്കൻ വ്യാപാര കരാർ: കേരളത്തിന് തുറക്കുന്നത് അവസരപ്പെരുമഴ

Increase Font Size Decrease Font Size Print Page
us

കൊച്ചി: അമേരിക്കയുമായുള്ള വ്യാപാര കരാർ കേരളത്തിലെ പ്രധാന കയറ്റുമതി മേഖലകൾക്കെല്ലാം വിപുലമായ അവസരങ്ങൾ തുറന്നിടും. കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, അനുബന്ധ ഉത്പന്നങ്ങൾ, തേങ്ങ, വെളിച്ചെണ്ണ, കൊപ്ര, അടയ്ക്ക, കശുഅണ്ടി, പച്ചക്കറികൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ അമേരിക്ക പൂർണമായും ഒഴിവാക്കിയതോടെ വലിയ സാദ്ധ്യതകളാണ് കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്നത്. സമുദ്രോത്‌പന്നങ്ങൾ, കയർ തുടങ്ങിയ മേഖലകളിലെ തീരുവ 50ൽ നിന്ന് 18 ശതമാനമായി കുറയുന്നതും വൻ നേട്ടമാകും.

വാഴപ്പഴം, പൈനാപ്പിൾ, മാമ്പഴം, പേരയ്ക്ക, കീവി, അവക്കാഡോ, ധാന്യങ്ങൾ, ബാർലി, ബേക്കറി ഉത്പന്നങ്ങൾ, കൊക്കോ എന്നിവയ്ക്കും പൂജ്യം തീരുവയാണ് യു.എസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കാർഷിക, കൈത്തറി, കരകൗശല മേഖലകൾ എന്നിവയെ ബാധിക്കാത്ത തരത്തിലാണ് കരാർ തയ്യാറാക്കിയിട്ടുള്ളതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

കാർഷിക, പരമ്പരാഗത മേഖലകൾ കുതിക്കും

കാർഷിക കേരളത്തിന് കൈനിറയെ പണം നേടാനുള്ള അവസരമാണ് അമേരിക്കൻ വിപണിയിൽ തുറന്നുകിട്ടുന്നത്. സംസ്ഥാനത്തെ പ്രധാന കാർഷിക വിളകളായ സുഗന്ധവ്യഞ്‌ജനങ്ങൾ, തേയില, കാപ്പി, പൈനാപ്പിൾ, മാമ്പഴം, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ കയറ്റുമതി ഗണ്യമായി ഉയരാൻ കരാർ വഴിതുറക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ അമേരിക്കയിൽ നിന്ന് കൂടുതൽ വ്യാപാര കരാറുകൾ ലഭിക്കുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ. കൊച്ചി തുറമുഖത്തിൽ നിന്ന് പോകുന്ന മൊത്തം ഉത്പന്നങ്ങളിൽ 12 ശതമാനം ചരക്കുകൾ അമേരിക്കയിലേക്കാണ്. ഇതിൽ 46 ശതമാനം കശുഅണ്ടിയും 37 ശതമാനം കയർ ഉത്പന്നങ്ങളുമാണ്.

അമേരിക്കൻ വിപണിയിലെത്തുന്ന കേരള ഉത്പന്നങ്ങൾ

കൊഞ്ച് അടക്കമുള്ള സമുദ്രോത്പന്നങ്ങൾ

കുരുമുളക്, കാപ്പി, ഏലം, ഇഞ്ചി, കശുഅണ്ടി

കയറ്റുപായകൾ, കയർ ചവിട്ടികൾ

റബർ, പ്ളാസ്‌റ്റിക് ഉത്പന്നങ്ങൾ

കേരളത്തിന്റെ യു.എസ് കയറ്റുമതി മൂല്യം

4,500 കോടി രൂപ

സമുദ്രോത്പന്നങ്ങളുടെ യു.എസ് വിപണി വിഹിതം

27 ശതമാനം

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY