SignIn
Kerala Kaumudi Online
Thursday, 19 February 2026 4.34 AM IST

റഷ്യൻ എണ്ണ ഇനിയും വരും, തടയാനാവില്ല

Increase Font Size Decrease Font Size Print Page
russian-crude

വാങ്ങൽ നിറുത്താൻ ഇന്ത്യയ്ക്ക് എളുപ്പമല്ല

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ശക്തമാണെങ്കിലും റഷ്യയിൽ നിന്നും ക്രൂഡോയിൽ വാങ്ങുന്നത് പൂർണമായും നിറുത്താൻ ഇന്ത്യയ്ക്ക് കഴിയില്ല. അമേരിക്കൻ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഗണ്യമായ കുറവ് വരുത്തിയെങ്കിലും ഇറക്കുമതി പൂർണമായും നിറുത്തുമെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര തുടർന്നും റഷ്യൻ ക്രൂഡ് വാങ്ങാൻ നിർബന്ധിതരാകും. ഗുജറാത്തിൽ നാല് ലക്ഷം ബാരൽ പ്രതിദിന ഉത്പാദന ശേഷിയിൽ റിഫൈനറിയുള്ള നയാരയുടെ 49.13 ശതമാനം ഓഹരികൾ റഷ്യൻ ഊർജ ഭീമനായ റോസ്‌നെഫ്‌റ്റിന്റെ കൈവശമാണ്. ജനുവരിയിൽ പ്രതിദിനം 4.71 ലക്ഷം ബാരൽ ക്രൂഡാണ് നയാര റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തിയത്. ഇന്ത്യയുടെ മൊത്തം റഷ്യൻ എണ്ണ ഇറക്കുമതിയുടെ 40 ശതമാനമാണിത്. യൂറോപ്യൻ ഉപരോധമുള്ളതിനാൽ നയാരയ്ക്ക് മറ്റ് സ്ഥലങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിനും പരിമിതിയുണ്ട്.

അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് അടക്കമുള്ള കമ്പനികൾ അടുത്ത മാസം മുതൽ അമേരിക്കൻ ഉപരോധമില്ലാത്ത റഷ്യൻ സപ്ളൈയർമാരിൽ നിന്ന് ക്രൂഡ് വാങ്ങാൻ ആലോചിക്കുന്നുണ്ട്.

റിലയൻസുമായി ദീർഘ കാല കരാർ

ജാംനഗറിലെ റിഫൈനറി കോംപ്ളക്‌സിലേക്ക് അഞ്ച് ലക്ഷം ബാരൽ ക്രൂഡ് വാങ്ങുന്നതിന് റഷ്യയിലെ റോസ്‌നെഫ്‌റ്റുമായി റിലയൻസ് ഇൻഡസ്ട്രീസിന് ദീർഘകാല കരാറുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി റഷ്യൻ ക്രൂഡ് റിലയൻസ് വാങ്ങിയത്. അമേരിക്കൻ ഉപരോധം നേരിടുന്ന റോസ്‌നെഫ്‌റ്റും ലുകോയിലും ഒഴികെയുള്ള കമ്പനികളുമായി ഇടപാട് നടത്തുന്നതിനാണ് കമ്പനികൾ ആലോചിക്കുന്നത്.

മനസ് തുറക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിൽ കേന്ദ്ര സർക്കാർ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ക്രൂഡ് ഇറക്കുമതി ആഭ്യന്തര കമ്പനികളുടെ തീരുമാനമാണെന്നും കരാർ ചട്ടക്കൂടുമായി ബന്ധമില്ലെന്നുമാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞ ദിവസവും പറഞ്ഞത്. വിപണി സാഹചര്യങ്ങൾ പരിഗണിച്ച് വിവിധ റിഫൈനറികൾ വാണിജ്യ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ​ന്ത്യ​ ​പി​ൻ​വാ​ങ്ങി​യാ​ൽ​ ​എണ്ണവില കുതിക്കും

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായും നിറുത്തിയാൽ വിപണിയിൽ വൻ പ്രത്യാഘാതമുണ്ടായേക്കും. സപ്ളൈ തടസപ്പെട്ടാൽ ഇന്ധന വില കുതിച്ചുയരും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും തീരുമാനം പ്രതികൂലമായി ബാധിക്കും.

റഷ്യൻ ക്രൂഡിൽ നിന്ന് മാറിയാൽ ബാരലിന് അധിക ബാദ്ധ്യത

8 മുതൽ 10 ഡോളർ വരെ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY