മുംബയ്: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നിയന്ത്റണത്തിലുള്ള ആകാശ എയറിന്റെ ആദ്യ വിമാനമായ ബോയിംഗ് 737 മാക്‌സ് ചൊവ്വാഴ്ച ന്യൂഡൽഹിയിലെത്തി. കഴിഞ്ഞ നവംബറിൽ ആകാശ എയർ ബോയിംഗിൽ ഓർഡർ നൽകിയ 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളിൽ ആദ്യ ഡെലിവറിയാണിത്. പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർബന്ധിത എയർ ഓപ്പറേറ്റർ പെർമിറ്റ് ലഭിക്കാൻ ഇനി അധികം തടസങ്ങൾ കമ്പനിക്ക് മുന്നിലില്ല. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലാണ് ആദ്യ വിമാനം ലാൻഡ് ചെയ്തത്. ജൂൺ 15 ന് യു.എസിലെ സിയാറ്റിലിൽ വച്ച് വിമാനത്തിന്റെ താക്കോൽ ഔപചാരികമായി എയർലൈൻസിന് ലഭിച്ചതായി ആകാശ എയർ വ്യക്തമാക്കി. ജൂലായോടെ വാണിജ്യപ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് ആകാശയുടെ പദ്ധതി.
'ഞങ്ങളുടെ ആദ്യ വിമാനത്തിന്റെ വരവ് വളരെ സന്തോഷകരമാണ്. ഇത് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ഏറ്റവും ഹരിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ എയർലൈൻ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിലേക്ക് ഈ മുന്നേറ്റം കൂടുതൽ അടുപ്പിക്കുന്നു."- ആകാശ എയറിന്റെ സ്ഥാപകനുംചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ പറഞ്ഞു.
സമീപ വർഷങ്ങളിൽ ഇന്ത്യൻ വ്യോമയാനം കൈവരിച്ച പുരോഗതിയുടെ പ്രധാന ഉദാഹരണമാണ് ആകാശ എയറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആകാശ എയറുമായി സഹകരിക്കുന്നതിൽ ബോയിംഗ് കമ്പനി അഭിമാനിക്കുന്നതായും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിലുള്ള യാത്ര ആരംഭിക്കാൻ ഇത് സഹായിക്കുമെന്നും ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലിൽ ഗുപ്‌തെ പറഞ്ഞു.
► പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല, വ്യോമയാന വിദഗ്‌ദ്ധരായ വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവരുടെ പിന്തുണയോടെയാണ് എയർലൈൻ പ്രവർത്തനം.
► അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങളാണ് ലക്ഷ്യം
► 2021 ഓഗസ്‌റ്റ് : വാണിജ്യ വിമാനപ്രവർത്തനങ്ങൾക്കുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.
► 2021 നവംബർ 26 : 72 മാക്‌സ് വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗുമായി കരാർ ഒപ്പുവച്ചു.
► 2023 മാർച്ച് അവസാനം: രാജ്യത്തെ ആഭ്യന്തര റൂട്ടുകളിലൂടെ 18 വിമാനങ്ങൾ പറത്താനും ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |