''കുഞ്ഞിക്കപ്പലുകൾ" ഒരുമാസം കൊണ്ട് നോർവെയിലെത്തും
കൊച്ചി: ലോകത്തെ രണ്ടാമത്തേതും ഇന്ത്യയിൽ ആദ്യത്തേതുമായ സ്വയം നിയന്ത്രിത വൈദ്യുത ബാർജുകൾ നോർവെയിലേക്ക് കയറ്റിയയച്ച് ചരിത്രനേട്ടത്തിൽ കൊച്ചി കപ്പൽശാല. മദർഷിപ്പിൽ കയറ്റിയ മാരിസ്, തെരേസ എന്നീ ബാർജുകൾ ഒരുമാസം കൊണ്ട് നോർവെയിലെത്തും.
ഇന്ത്യൻ കപ്പൽശാലയിൽ നിർമ്മിച്ച യാനങ്ങൾ മറ്റൊരു കപ്പലിൽ കയറ്റി കൊണ്ടുപോകുന്നത് ആദ്യമായാണ്. ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ കപ്പലിൽ എട്ട് മണിക്കൂർ നീണ്ട ശ്രമത്തിലാണ് 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള വൈദ്യുത ബാർജുകൾ കയറ്റിയത്.
210 മീറ്റർ വലിപ്പമുള്ള മദർഷിപ്പ് 8.9 മീറ്റർ കായലിലേക്ക് താഴ്‌ത്തി വെള്ളം നിറച്ച ശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ബാർജുകളും കപ്പലിലേയ്ക്ക് വലിച്ചു കയറ്റി. തുടർന്ന് കപ്പൽ ഉയർത്തി ബാർജുകൾ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂർവസ്ഥിതിയിലാക്കി.
ഇന്ന് (27) വൈകിട്ട് യാട്ട് സെർവന്റ് നോർവെയിലേയ്ക്ക് യാത്ര തിരിക്കും. ഒരുമാസം സഞ്ചരിച്ച് കപ്പൽ നോർവെയിലെത്തും. നോർവെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന അഴിമുഖപ്പാതയായ ഫ്യോർദിലാണ് മാരിസും തെരേസയും സർവീസ് നടത്തുക.
നോർവെയിലെ സപ്ലൈ ചെയിൻ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചി കപ്പൽശാല കൂറ്റൻ ബാർജുകൾ നിർമ്മിച്ചത്. നോർവീജിയൻ സർക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ് ആസ്‌കോ മാരിടൈം ഇവ കൊച്ചിയിൽ നിർമ്മിച്ചത്.
ഒരു ബാർജിന്റെ നീളം: 67മീ.
ഭാരം: 600 ടൺ
മദർഷിപ്പിന്റെ നീളം: 210മീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |