കൊച്ചി: ഇന്ത്യയിലെ സ്വർണ ഡിമാൻഡ് വാർഷികാടിസ്ഥാനത്തിൽ 43 ശതമാനം വർദ്ധിച്ച് 170.7 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ത്രൈമാസത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ആഗോള തലത്തിൽ എട്ടു ശതമാനം കുറഞ്ഞ് 948 ടണിലെത്തി. 79,270 കോടി രൂപയുടെ മൂല്യമാണ് രണ്ടാം ത്രൈമാസത്തിലെ ഇന്ത്യയിലെ ഈ സ്വർണ ഡിമാൻഡിനുള്ളത്. ഇന്ത്യയിലെ ആഭരണ രംഗത്ത് രണ്ടാം ത്രൈമാസത്തിലെ ആകെ ഡിമാൻഡ് 49 ശതമാനം വർദ്ധിച്ച് 140.3 ടണിലുമെത്തി. നിക്ഷേപ മേഖലയിൽ 20 ശതമാനം ഡിമാൻഡ് വർദ്ധനയും രാജ്യത്ത് ദൃശ്യമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഉത്സവ കാലവും വിവാഹങ്ങളും രണ്ടാം ത്രൈമാസത്തിൽ ആഭരണ മേഖലയിൽ വാർഷികാടിസ്ഥാനത്തിൽ 49 ശതമാനം വർദ്ധനവിനു വഴി തുറന്നു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതു തുടർന്നതിലൂടെ ആഗോള തലത്തിൽ ഔദ്യോഗിക സ്വർണ ശേഖരം രണ്ടാം ത്രൈമാസത്തിൽ 180 ടണോളം വർദ്ധിച്ചിട്ടുണ്ട്. സ്വർണ നാണയങ്ങൾക്കും ബാറുകൾക്കുമുള്ള ഡിമാൻഡ് 20 ശതമാനം ഉയർന്ന് 30 ടണ്ണിലെത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത വിവാഹ വാങ്ങലുകൾക്ക് ഒപ്പം അക്ഷയ തൃതീയയും എത്തിയത് ഇന്ത്യയിലെ ആഭരണ ഡിമാൻഡ് 49 ശതമാനം വർദ്ധിക്കാൻ വഴിയൊരുക്കിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റീജണൽ സി.ഇ.ഒ ഇന്ത്യ പി.ആർ സോമസുന്ദരം പറഞ്ഞു. അർദ്ധ വർഷ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ ആഭരണ ഡിമാൻഡ് വാർഷികാടിസ്ഥാനത്തിൽ ആറു ശതമാനം വർദ്ധിച്ച് 234 ടണിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |