കൊച്ചി: കൊവിഡിനിടെ രാജ്യത്ത് അവശ്യവസ്‌തുക്കളുടെ വിലകുതിക്കുന്നുവെന്ന് വ്യക്തമാക്കി ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം ഡിസംബറിൽ ആറുമാസത്തെ ഉയരമായ 5.59 ശതമാനത്തിലെത്തി. നവംബറിൽ 4.91 ശതമാനവും 2020 ഡിസംബറിൽ 4.59 ശതമാനവുമായിരുന്നു ഇത്.
കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സാമ്പത്തിക ലോകത്തിനും പൊതുജനങ്ങൾക്കും ഒരുപോലെ ആശങ്കനൽകുന്നതാണ് റീട്ടെയിൽ നാണയപ്പെരുപ്പത്തിന്റെ വർദ്ധന. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് രണ്ടുമുതൽ ആറു ശതമാനത്തിനുള്ളിൽ നിലനിന്നാൽ മാത്രമേ പലിശനിരക്ക് കൂട്ടാതിരിക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ. ആറു ശതമാനം ഭേദിച്ചാൽ പലിശനിരക്ക് കൂട്ടിയേക്കാം.
ഭക്ഷ്യവിലപ്പെരുപ്പം നവംബറിലെ 1.87 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4.05 ശതമാനത്തിലേക്ക് മുന്നേറിയതാണ് പ്രധാന ആശങ്ക. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ മാർച്ചോടെ പലിശനിരക്ക് കൂട്ടുമെന്ന സൂചന അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ഇപ്പോൾ നാണയപ്പെരുപ്പത്തേക്കാൾ കൂടുതൽ പ്രാധാന്യം ജി.ഡി.പി വളർച്ചാനിരക്ക് തിരിച്ചുപിടിക്കുന്നതിനാണ് നൽകുന്നത്. റിസർവ് ബാങ്കും നാണയപ്പെരുപ്പത്തിലേക്ക് ശ്രദ്ധമാറ്റി പലിശനിരക്ക് കൂട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കൂപ്പുകുത്തി വ്യാവസായിക
ഉത്പാദന വളർച്ച
മാന്ദ്യം പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചന ശക്തമാക്കി നവംബറിൽ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) ഒമ്പതുമാസത്തെ താഴ്‌ചയായ 1.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഒക്‌ടോബറിൽ വളർച്ച നാലു ശതമാനമായിരുന്നു. മാനുഫാക്‌ചറിംഗ്, കാപ്പിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളുടെ തളർച്ചയാണ് തിരിച്ചടിയായത്.
മൊത്തവില നാണയപ്പെരുപ്പം താഴേക്ക്
കഴിഞ്ഞമാസം മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം നവംബറിലെ 14.23 ശതമാനത്തിൽ നിന്ന് 13.56 ശതമാനമായി താഴ്‌ന്നു. തുടർച്ചയായ 9-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിന് മുകളിൽ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |