ലണ്ടൻ: ക്ഷാമവും വിലക്കയറ്റവും രൂക്ഷമായേക്കുമെന്ന 'പരിഭ്രാന്തിമൂലം" ഉപഭോക്താക്കൾ വൻതോതിൽ ഇന്ധനം വാങ്ങിക്കൂട്ടിയതോടെ കാലിയായി ബ്രിട്ടനിലെ പെട്രോൾ പമ്പുകൾ. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ശക്തിയായ ബ്രിട്ടനിലെ 90 ശതമാനം പമ്പുകളും വിവിധ ഗ്രേഡ് പെട്രോളും ഡീസലും ലഭ്യമല്ലാത്തതിനാൽ അടച്ചുപൂട്ടി. തുറന്നിരിക്കുന്ന പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ബ്രെക്‌സിറ്റ് പശ്ചാത്തലത്തിൽ ബ്രിട്ടനിൽ ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാണ്. റിഫൈനറികളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഡ്രൈവർമാരില്ലാത്തതിനാൽ ഇവ പമ്പുകളിൽ എത്തിക്കാനാവുന്നില്ലെന്നും ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്പ്‌സ് പറഞ്ഞു.
പ്രതിസന്ധി നേരിടാൻ 5,000 വിദേശ ട്രക്ക് ഡ്രൈവർമാർക്ക് താത്‌കാലിക വീസ നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇന്ധനക്ഷാമം മറികടക്കാൻ 'കോംപറ്റീഷൻ നിയമവും" ബ്രിട്ടൻ മരവിപ്പിച്ചു.
വൈദ്യുതി നിയന്ത്രണം:
ചൈനയ്ക്ക് വീണ്ടും തിരിച്ചടി
എവർഗ്രാൻഡെ പ്രതിസന്ധിക്ക് പിന്നാലെ ചൈനയെ വലച്ച് വൈദ്യുതിക്ഷാമവും! സർക്കാർ വൈദ്യുതോപയോഗം നിയന്ത്രിച്ചതിനാൽ ആപ്പിൾ ഐഫോൺ, ടെസ്‌ല ഇ-കാറുകൾ തുടങ്ങിയവയുടെ ഉത്‌പാദനവും നിലച്ചു.
കൽക്കരിയുടെ ലഭ്യതക്കുറവാണ് ചൈനയെ വലയ്ക്കുന്നത്. നേരത്തേ സാമ്പത്തിക ഞെരുക്കത്തിലായ റിയൽ എസ്‌റ്റേറ്റ് കമ്പനി എവർഗ്രാൻഡെ ചൈനയെയും ആഗോള വിപണിയെയും സമ്പദ്മാന്ദ്യത്തിലേക്ക് തള്ളുമെന്ന ഭീതിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |