സ്വർണ വ്യാപാരികൾ ഇന്നത്തെ സമരത്തിൽ നിന്ന് പിന്മാറണം
വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കും
ന്യൂഡൽഹി: സ്വർണാഭരണങ്ങൾക്ക് ജൂൺ 16 മുതൽ നിർബന്ധമാക്കിയ ഹാൾമാർക്കിംഗ് നടപടികൾ വൻ വിജയമാണെന്ന് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു. ഹാൾമാർക്കിംഗിനെതിരെ ദേശവ്യാപകമായി സ്വർണവ്യാപാരികൾ ഇന്ന് നടത്തുന്ന സമരം ഉപേക്ഷിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഹാൾമാർക്കിംഗിനൊപ്പം ഏർപ്പെടുത്തിയ ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) മൂലം ആഭരണങ്ങൾ വിൽക്കാനാവാതെ വിപണി സ്‌തംഭിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, പദ്ധതി നടപ്പാക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇന്ന് ദേശ വ്യാപകമായി കടകളടച്ച് (കേരളത്തിൽ ഒഴികെ) കരിദിനം ആചരിക്കുന്നത്.
256 ജില്ലകളിലാണ് കേന്ദ്രം ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്. ഇതുവരെ 91,603 ജുവലറികൾ ഹാൾമാർക്കിംഗ് രജിസ്‌ട്രേഷൻ സ്വീകരിച്ചെന്നും ഒരുകോടിയിലേറെ ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്‌തുവെന്നും ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) ഡയറക്‌ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. ഹാൾമാർക്കിംഗിന്റെ വേഗതയും വർദ്ധിച്ചിട്ടുണ്ട്. ആഗസ്‌റ്റ് 20ന് മാത്രം 3.90 ലക്ഷം ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്‌തു. വൈകാതെ പ്രതിവർഷം 10 കോടി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാനാകും. ജുവലറികളുടെയും ആഭരണങ്ങളുടെയും നീക്കങ്ങൾ എച്ച്.യു.ഐ.ഡി ഉപയോഗിച്ച് ബി.ഐ.എസ് നിരീക്ഷിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അത്തരം രേഖകൾ അപ്‌ലോഡ് ചെയ്യാൻ ജുവലറികളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരവുമായി മുന്നോട്ട്
''എച്ച്.യു.ഐ.ഡിക്കെതിരായ സമരം സ്വർണവ്യാപാരികളുടെ നിലനിൽപ്പിന് വേണ്ടിയാണ്. സമരവുമായി മുന്നോട്ടുതന്നെ പോകും""
അഡ്വ.എസ്. അബ്‌ദുൽ നാസർ,
ഡയറക്‌ടർ, ജി.ജെ.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |