ഇറക്കുമതി തീരുവ 5% കൂട്ടി 12.5 ശതമാനമാക്കി
വ്യാപാരമേഖലയ്ക്കും ഉപഭോക്താക്കൾക്കും തിരിച്ചടി
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയുടെ അടിസ്ഥാന തീരുവ 7.5 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് അഞ്ചുശതമാനം കൂട്ടി 12.5 ശതമാനമാക്കി കേന്ദ്രം. പുതുക്കിയനിരക്ക് ജൂൺ 30ന് പ്രാബല്യത്തിൽ വന്നു. 2.5 ശതമാനം കാർഷിക, അടിസ്ഥാനസൗകര്യ വികസന സെസും (എ.ഐ.ഡി.സി) കൂടിച്ചേരുമ്പോൾ മൊത്തം തീരുവ 15 ശതമാനമായി.
ഇറക്കുമതിസ്വർണം ആഭരണമായി ഉപഭോക്താവിന്റെ കൈയിലേക്ക് എത്തുന്നത് മൂന്നു ശതമാനം ജി.എസ്.ടി കൂടി ഈടാക്കിയായതിനാൽ രാജ്യത്ത് സ്വർണത്തിന്റെ മൊത്തം നികുതി ഇതോടെ 18 ശതമാനമാകും.
വില കുതിച്ചുയരും
തീരുവ കൂട്ടിയതോടെ ഒരുകിലോ സ്വർണത്തിന് നികുതിയുൾപ്പെടെ എട്ടുലക്ഷം രൂപയുടെവരെ വർദ്ധന ഉണ്ടാകും. തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇന്നലെ വ്യാപാരത്തുടക്കത്തിൽ സ്വർണവില ഗ്രാമിന് 120 രൂപ വർദ്ധിച്ച് 4,785 രൂപയിലെത്തി. പവന് 960 രൂപ വർദ്ധിച്ച് 38,280 രൂപയും. രൂപ ദുർബലമാകുകയും സ്വർണ ഡിമാൻഡ് മങ്ങുകയും ചെയ്‌തതോടെ ഉച്ചയ്ക്കുശേഷം ഗ്രാംവില 25 രൂപ താഴ്‌ന്ന് 4,760 രൂപയായി; 200 രൂപ കുറഞ്ഞ് പവൻവില 38,080 രൂപ.
രൂപയെ രക്ഷിക്കാനെന്ന് കേന്ദ്രം
ഇന്ധന കയറ്റുമതി തീരുവയും ഉയർത്തി
ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കുകയും ചരിത്രത്തിലെ ഏറ്റവും മോശം മൂല്യത്തിലൂടെ കടന്നുപോകുന്ന രൂപയുടെ തളർച്ചയ്ക്ക് തടയിടാനുമാണ് നിയന്ത്രണങ്ങളെന്നാണ് കേന്ദ്രവാദം. കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മി വർദ്ധന തടയുകയും ലക്ഷ്യമാണ്.
സ്വർണം ഇറക്കുമതി തീരുവ കൂട്ടിയതിന് പുറമേ പെട്രോളിനും വിമാന ഇന്ധനത്തിനും (എ.ടി.എഫ്) ലിറ്ററിന് ആറൂരൂപയും ഡീസലിന് 13 രൂപയും കയറ്റുമതി തീരുവയും കേന്ദ്രം കൂട്ടിയിട്ടുണ്ട്. ആഭ്യന്തര ക്രൂഡ് ടണ്ണിന് 23,230 രൂപ അഡിഷണൽ നികുതി ഏർപ്പെടുത്തി. ഓരോ രണ്ടാഴ്ചയിലും തീരുവ ഇനിമുതൽ കേന്ദ്രം പുനഃപരിശോധിക്കും.
കള്ളക്കടത്ത് കൂടുമെന്ന്
സ്വർണ വ്യാപാരികൾ
സ്വർണക്കള്ളക്കടത്തുകാർക്ക് വൻ വരുമാനനേട്ടം ലഭ്യമാക്കുന്നതാണ് ഇറക്കുമതി തീരുവകൂട്ടിയ കേന്ദ്രനടപടിയെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ പറഞ്ഞു. നിർബാധം തുടരുന്ന കള്ളക്കടത്ത് കൂടാനേ ഈ തീരുമാനം വഴിവയ്ക്കൂ. രൂപയെ രക്ഷിക്കാനെന്നോണം നടപ്പാക്കിയ നടപടി സ്വർണവിപണിക്കും ഉപഭോക്താക്കൾക്കും ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
പുനഃപരിശോധിക്കണം:
എം.പി.അഹമ്മദ്
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയത് സ്വർണ വ്യാപാരമേഖലയ്ക്ക് ദോഷംചെയ്യുമെന്നതിനാൽ നടപടി ഉടൻ കേന്ദ്രം പുനഃപരിശോധിക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് ആവശ്യപ്പെട്ടു. തീരുവ വർദ്ധിക്കുന്നതോടെ സ്വർണക്കള്ളക്കടത്ത് വൻതോതിൽ ഉയരും. സർക്കാരിന് ലഭിക്കേണ്ട നികുതിവരുമാനവും ഇടിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
80ലേക്ക് രൂപ
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ വ്യാപാരത്തിനിടെ എക്കാലത്തെയും താഴ്‌ചയായ 79.13ലേക്ക് കൂപ്പുകുത്തി. 79.02ലാണ് വ്യാപാരാന്ത്യം മൂല്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |