വ്യാപാരക്കമ്മി ആദ്യമായി $10,000 കോടി കടന്നു
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2022ൽ എക്കാലത്തെയും ഉയരമായ 13,598 കോടി ഡോളറിലെത്തിയെന്ന് ചൈനീസ് കസ്‌റ്റംസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി ആദ്യമായി 10,000 കോടി ഡോളർ കടന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2021ലെ 12,562 കോടി ഡോളറിനേക്കാൾ 8.4 ശതമാനം അധികമാണ് 2022ലെ ഇന്ത്യാ-ചൈന വ്യാപാരം. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7 ശതമാനം ഉയർന്ന് 11,800 കോടി ഡോളറിലെത്തി. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 37.9 ശതമാനം ഇടിഞ്ഞ് 1,748 കോടി ഡോളറായി. 10,102 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി. 2021ലെ 6,938 കോടി ഡോളറിനേക്കാൾ 46 ശതമാനം അധികമാണിത്.
അതിർത്തി തർക്കം ഏശാതെ
ലഡാക്കിലുൾപ്പെടെ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം രൂക്ഷമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരത്തെ അത് ബാധിച്ചിട്ടില്ല. 2021ൽ ഉഭയകക്ഷി വ്യാപാരം 43.32 ശതമാനം ഉയർന്ന് 12,562 കോടി ഡോളറായിരുന്നു. ആദ്യമായാണ് വ്യാപാരം 10,000 കോടി ഡോളർ കടന്നത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതി 46.14 ശതമാനം വർദ്ധിച്ച് 9,759 കോടി ഡോളറിലെത്തി. വ്യാപാരക്കമ്മി 6,956 കോടി ഡോളറുമായി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 34.28 ശതമാനം ഉയർന്ന് 2,803 കോടി ഡോളറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |