ഇന്ത്യ റബർ മീറ്റ് സമാപിച്ചു
കൊച്ചി: ആഗോളതലത്തിൽ ഈവർഷം 100 കോടിയോളം ഗ്ലൗസ് ആവശ്യമാകുമെന്ന് മലേഷ്യൻ റബർ ഗ്ലൗ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്.സുപ്രമണിയം പറഞ്ഞു. കൊച്ചിയിൽ റബർ ബോർഡും റബർമേഖലയിലെ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച ആറാമത് റബർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലൗസിന്റെ ഉപയോഗം വർഷംതോറും ശരാശരി 12 ശതമാനത്തോളം വളരും. ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും പ്രതിശീർഷ ഉപയോഗം തീരെ കുറവാണ്. റബർ ഗ്ലൗസ് നിർമ്മാണരംഗത്ത് വലിയഭാവിയുണ്ട്. കൃത്രിമ റബറിന് പകരം പ്രകൃതിദത്ത റബർ ഉപയോഗിച്ച് ഗ്ലൗസ് നിർമ്മാണമേഖലയെ കൂടുതൽ സുസ്ഥിരവും പ്രകൃതി സൗഹാർദ്ദവുമാക്കുന്നതിൽ ഇന്ത്യയിലെ നിർമ്മാതാക്കൾക്ക് വലിയ പങ്കുവഹിക്കാനാമെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ജനറൽ രാജീവ് ബുധ്‌രാജ, മുംബയ് എസ്.ജി.എക്‌സ് ഇന്ത്യ ലെയ്‌സൺ ഓഫീസ് ചീഫ് റെപ്രസെന്റേറ്റീവ് ദീപ അഗർവാൾ, സിംഗപ്പൂർ ഹീവിയ കണക്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ജെറാൾഡ് ടാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചയിൽ റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ മോഡറേറ്റർ ആയിരുന്നു.
കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ രണ്ടുദിവസമായി നടന്ന ഇന്ത്യ റബർ മീറ്റ് ഇന്നലെ സമാപിച്ചു. അടുത്ത മീറ്റ് 2024ൽ അസാമിലെ ഗുവാഹത്തിയിൽ നടക്കുമെന്ന് ചെയർമാൻ ഡോ.കെ.എൻ. രാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |