കൊച്ചി: കൊവിഡ് വ്യാപനം കുറയുകയും സമ്പദ്‌പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നതിന്റെ പിൻബലത്തിൽ ഇന്ത്യയിൽ ഐ.പി.ഒ (പ്രാരംഭ ഓഹരി വില്പന) പെരുമഴ തിമിർക്കുന്നു. 2021ൽ ഇതുവരെ പ്രാരംഭ ഓഹരി വില്പനയിലൂടെ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവച്ചത് 40ലേറെ കമ്പനികളാണ്; ഇവർ സംയുക്തമായി 71,833.37 കോടി രൂപയും സമാഹരിച്ചു. 2017ൽ സമാഹരിക്കപ്പെട്ട 75,000 കോടി രൂപയുടെ റെക്കാഡ് 2021ൽ തകർക്കപ്പെടുമെന്ന് ഉറപ്പാണ്. 2020ൽ 16 ഐ.പി.ഒകൾ നടന്നു; 31,128 കോടി രൂപയായിരുന്നു സമാഹരണം. ആഗോളതലത്തിൽ പണലഭ്യത മെച്ചപ്പെട്ടതാണ് ഐ.പി.ഒ നടത്താൻ ഒട്ടുമിക്ക കമ്പനികളെയും പ്രേരിപ്പിക്കുന്നത്. പലരാജ്യങ്ങളും ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതിനാൽ നിക്ഷേപകരുടെ കൈവശം പണമുണ്ട്. ഇത്, ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലേക്കാണ് അവർ പ്രധാനമായും ഒഴുക്കുന്നത്. ഇന്ത്യയിൽ ഐ.പി.ഒകളുടെ എണ്ണം കുതിച്ചുയരാനും ഇത് കാരണമാകുന്നു.
ഓഹരി വിപണികൾ റെക്കാഡ് ഉയരത്തിലെത്തിയതും മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രവർത്തനഫലങ്ങളും ഐ.പി.ഒയ്ക്ക് അനുകൂലഘടകമാണ്. സെൻസെക്‌സ് കഴിഞ്ഞവാരം ചരിത്രത്തിൽ ആദ്യമായി 56,000 പോയിന്റ് കടന്നിരുന്നു.
'വസന്തകാലം" തുടരും
ഈമാസം ഇതുവരെ എട്ട് ഐ.പി.ഒകൾ നടന്നു; 18,200 കോടി രൂപ സമാഹരിക്കപ്പെട്ടു. 23 ഐ.പി.ഒകൾ കൂടി ഈമാസം നടക്കും. എൽ.ഐ.സി., പേടിഎം എന്നിവയുടെ വമ്പൻ ഐ.പി.ഒകൾക്കും 2021 സാക്ഷിയാകും. കേരളത്തിൽ നിന്ന് ഇസാഫ് ബാങ്ക്, പോപ്പുലർ വെഹിക്കിൾസ് തുടങ്ങിയവയും ഓഹരി വിപണിയിലേക്ക് ആദ്യചുവടുവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |