കൊച്ചി; കൊവിഡ് പ്രതിസന്ധി വിട്ടകന്നെങ്കിലും ഐ.ടി കമ്പനികൾക്കും ടെക്കികൾക്കും പ്രിയം ഹൈബ്രിഡ് തൊഴിൽരീതി. ഓഫീസിലും വീട്ടിലുമായി ജോലിചെയ്യുന്ന ഹൈബ്രിഡ് രീതിയാണ് സംസ്ഥാനത്തെ മൂന്ന് ഐ.ടി പാർക്കുകളിലെ 38 ശതമാനം കമ്പനികളും തുടരുന്നത്. 42 ശതമാനം കമ്പനികൾ ഓഫീസ് പൂർണമായും പുനരാരംഭിച്ചു. 20 ശതമാനം കമ്പനികൾ വർക്ക് ഫ്രം ഹോം തന്നെ പൂർണമായി തുടരുന്നു.
ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് നടത്തിയ പഠനത്തിലാണ് കൊവിഡ് ഐ.ടി തൊഴിൽരംഗത്ത് വരുത്തിയ മാറ്റം കണ്ടെത്തിയത്. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെയും അനുബന്ധ പാർക്കുകളിലെയും 165 കമ്പനികളും ജീവനക്കാരുമാണ് പഠനത്തിൽ പങ്കെടുത്തത്.
ഓഫീസിലെങ്കിൽ ജോലി വേണ്ട
42 ശതമാനം കമ്പനികൾ നൂറു ശതമാനം ഹാജരോടെയാണ് പൂർണമായും ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 38 ശതമാനം കമ്പനികളിലെ ജീവനക്കാർ കുറച്ച് ദിവസം ഓഫീസിലും ബാക്കി വീട്ടിലും ജോലി ചെയ്യുന്നു. 20 ശതമാനം കമ്പനികൾ അടുത്തസാമ്പത്തിക വർഷം വരെ വർക്ക് ഫ്രം ഹോം തുടരും. കൊവിഡിൽ വർക്ക് ഫ്രം ഹോമിലേക്ക് ചുരുങ്ങിയ കമ്പനികൾ അതിന്റെ ഗുണവും ദോഷവും തിരിച്ചറിഞ്ഞു. തുടർന്നാണ് മഹാമാരിക്ക് ശേഷം പ്രവർത്തനം ക്രമീകരിക്കാൻ തീരുമാനിച്ചത്. ഓഫീസ് പൂർണമായും പുനരാരംഭിച്ച ചില കമ്പനികളിലെ ജീവനക്കാർ ജോലി ഉപേക്ഷിച്ചു. തുടർന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് പ്രവർത്തനം ക്രമീകരിക്കാൻ കമ്പനികൾ തീരുമാനിച്ചത്.
ഒരുവർഷം കൂടി കഴിയട്ടെ
ഓഫീസ് പ്രവർത്തനം പുനരാരംഭിക്കാനായി കൂട്ടായ്‌മ സൃഷ്ടിക്കാൻ കമ്പനികൾ കലാസാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും യാത്രകളും സംഘടിപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ കൂടുതൽ കമ്പനികൾ ഓഫീസ് പ്രവർത്തനം പൂർണമായും പുനരാരംഭിച്ചേക്കും.
''മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നരീതിയിൽ കൊവിഡിന് ശേഷം കമ്പനികൾ പ്രവർത്തനം പുനഃക്രമീകരിച്ചു. ജോലിയിലും ജീവിതശൈലിയിലും മാറ്റമുണ്ടായി. പുതിയ കാലത്തിന് കൂടുതൽ അനുയോജ്യമായ പ്രവർത്തനരീതി ഹൈബ്രിഡ് ആണെന്ന് തിരിച്ചറിഞ്ഞാണ് കമ്പനികൾ പ്രവർത്തിക്കുന്നത്""
വി.ശ്രീകുമാർ, സെക്രട്ടറി,
ജി-ടെക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |